വാഷിങ്ടണ്‍: അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരില്‍ നിന്നും പഠിക്കേണ്ട ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.
ജയ്ശങ്കര്‍. കാനഡയെ രൂക്ഷമായി വിമര്‍ശിച്ചാണ് ജയ്ശങ്കറിന്റെ പ്രസ്താവന. തീവ്രവാദത്തിനും അക്രമത്തിനും കാനഡ നല്‍കുന്ന അനുവാദമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ജയ്ശങ്കര്‍ പറഞ്ഞു.
ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരില്‍ നിന്നും പഠിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. അഭിപ്രായ സ്വാതന്ത്ര്യം അക്രമത്തിന് പ്രോല്‍സാഹനം നല്‍കുന്നതാവരുതെന്നാണ് ഇന്ത്യയുടെ നിലപാട്. അത് സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യൻ കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമണവും ഇന്ത്യ വിരുദ്ധ പോസ്റ്ററുകളും ചൂണ്ടിക്കാട്ടിയാണ് ജയ്ശങ്കര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം എസ്.ജയ്ശങ്കര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്ലിങ്കണുമായുള്ള കൂടിക്കാഴ്ചയില്‍ കാനഡ പ്രശ്നം ചര്‍ച്ചയായെന്ന് എസ്.ജയ്ശങ്കര്‍ പിന്നീട് പ്രതികരിച്ചിരുന്നു. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യൻ ഏജൻസികള്‍ക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉയര്‍ത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളായത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്രി പ്രതിനിധികളെ പിൻവലിക്കുകയും ഇന്ത്യ വിസ സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.