ചെന്നൈ: തമിഴ്നാട്ടിലെ മന്ത്രിമാര്‍ക്കും മുൻ മന്ത്രിമാര്‍ക്കുമെതിരായ അനധികൃത സ്വത്ത് സമ്ബാദന, ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിക്ക് സ്ഥലംമാറ്റം.
ജസ്റ്രിസ് എൻ. ആനന്ദ് വെങ്കിടേശനെയാണ് മധുര ബെഞ്ചിലേക്ക് മാറ്റിയത്. പകരം ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്നതിനുള്ള ചുമതല ജസ്റ്റിസ് ജി. ജയചന്ദ്രനു നല്‍കി. ചീഫ് ജസ്റ്റിസ് എസ്.വി. ഗംഗാപൂര്‍വാലയാണ് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി ഉത്തരവിറക്കിയത്.
സ്ഥിരം നടപടിക്രമങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 3 മുതല്‍ ഡിസംബര്‍ 22 വരെയാണ് മാറ്റമെന്ന് ഹൈക്കോടതിയുടെ അറിയിപ്പില്‍ പറയുന്നു. 11 ജഡ്ജിമാരെയാണ് മധുര ബെഞ്ചിലേക്ക് മാറ്റിയത്. അതേസമയം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഈ കേസുകള്‍ പരിഗണിക്കാനിരിക്കെയുള്ള മാറ്റം വിവാദത്തിന് വഴിവച്ചു. മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുമ്ബോള്‍ രൂക്ഷമായ പരാമര്‍ശങ്ങളാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശനില്‍ നിന്നുണ്ടായിട്ടുള്ളത്.