കൊച്ചി ഒരിക്കല്‍ക്കൂടി കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ കാലുകളില്‍ കളംപിടിച്ചു. ഐഎസ്‌എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ലൂണയുടെ മിന്നുംഗോളില്‍ ബ്ലാസ്റ്റേഴ്സ് ജംഷഡ്പുര്‍ എഫ്സിയെ ഒരുഗോളിന് കീഴടക്കി.
തുടര്‍ച്ചയായ രണ്ടാംജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി ബ്ലാസ്റ്റേഴ്സ്.
തുടക്കത്തില്‍ മഴത്തണുപ്പ് കളിയൊഴുക്കിനെ ബാധിച്ചു. അലസമായ നീക്കങ്ങളായിരുന്നു ഇരുഭാഗത്തും. ബ്ലാസ്റ്റേഴ്സ് മധ്യനിരയില്‍നിന്നുള്ള പാസുകളും ക്രോസുകളും മുന്നേറ്റക്കാരിലേക്കെത്താതെ വഴിതെറ്റി പറന്നു. ആദ്യപകുതി തീരുന്നതിന് തൊട്ടുമുമ്ബാണ് കളിക്ക് അല്‍പ്പം ചൂടുപിടിച്ചത്. വലതുവശത്തുനിന്ന് പ്രബീര്‍ദാസിന്റെ ഒന്നാന്തരം ക്രോസ് ജംഷഡ്പുര്‍ ഗോള്‍മുഖത്തേക്ക് പറന്നു. മുഹമ്മദ് അയ്മെൻ ചാടി ഉയര്‍ന്നെങ്കിലും താഴെവീണു. പന്ത് ഇടതുഭാഗത്ത് ലൂണയുടെ കാലില്‍. ഉറുഗ്വേക്കാരന്റെ മനോഹരമായ ഷോട്ട് ബാറിന് അരികിലൂടെ പറന്നു. ആദ്യപകുതി വിരസമായിത്തന്നെ അവസാനിച്ചു.
ഇടവേളയ്ക്കുശേഷമുള്ള ആദ്യനിമിഷങ്ങളില്‍ ജംഷഡ്പുര്‍ ഒന്നുണര്‍ന്നു. കിട്ടിയ അവസരങ്ങള്‍ പക്ഷേ, ഡാനിയേല്‍ ചീമയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. വലതുവശത്ത് മലയാളി താരം എമില്‍ ബെന്നിയുടെ ക്രോസുകള്‍ ചീമയെ ലക്ഷ്യമാക്കിയെത്തി. പ്രീതം കോട്ടലിന്റെയും മിലോസ് ഡ്രിൻസിച്ചിന്റെയും നേതൃത്വത്തിലുള്ള പ്രതിരോധം ജാഗ്രതയോടെനിന്നു.
ബ്ലാസ്റ്റേഴ്സ് മാറ്റങ്ങള്‍ വരുത്തി. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോളടിവീരൻ ദിമിത്രിയോസ് ഡയമന്റാകോസ് കളത്തിലെത്തി. മധ്യനിരക്കാരൻ വിബിൻ മോഹനനുമെത്തി. കളി തീരാൻ 20 മിനിറ്റ് ശേഷിക്കെ, അയ്മെൻ മികച്ച അവസരം പാഴാക്കി. ആ നിരാശ പെട്ടെന്ന് മാഞ്ഞു. രണ്ട് മിനിറ്റിനിടെ ലൂണയുടെ മിന്നുംഗോള്‍ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. പ്രീതം കോട്ടലിന്റെ ലോങ് ക്രോസ്. വലതുവശത്ത് ദെയ്സൂക്ക സക്കായി അതില്‍ കാല്‍കൊരുത്തു. ലൂണയിലേക്ക്. ബോക്സിന് പുറത്തുവച്ച് ലൂണ പിന്നിലേക്കുതട്ടി. ജംഷഡ്പുര്‍ പ്രതിരോധത്തെ പിളര്‍ത്തിയ ഡയമന്റാകോസ് കണ്ണിചേര്‍ന്നു, പിന്നെ ബോക്സിലേക്ക് ഓടിക്കയറിയ ലൂണയിലേക്കുതന്നെ ഇട്ടുകൊടുത്തു. ഒറ്റ നിമിഷം പന്ത് ഗോള്‍കീപ്പര്‍ ടി പി രെഹ്നേഷിനെ കടന്ന് വലയിലെത്തി. സീസണില്‍ ഉറുഗ്വേക്കാരന്റെ രണ്ടാംഗോള്‍. ബ്ലാസ്റ്റേഴ്സ് കളിപിടിച്ചു.
തിരിച്ചടിക്കാനുള്ള ജംഷഡ്പുരിന്റെ ശ്രമമായിരുന്നു പിന്നീട്. പകരക്കാരനായെത്തിയ ജപ്പാൻകാരൻ തച്ചിക്കാവ ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് അളന്നുമുറിച്ച് അടിപായിച്ചു. സച്ചിൻ സുരേഷ് ഒന്നാന്തരം ചാട്ടത്തിലൂടെ അത് തട്ടിയകറ്റി. പിന്നാലെ ഡയമന്റാകോസിന്റെ ഷോട്ട് രെഹ്നേഷും തടഞ്ഞു. എട്ടിന് മുംബൈ സിറ്റിയുമായാണ് അടുത്ത കളി. മുംബൈയാണ് വേദി. ഇന്ന് എഫ്സി ഗോവയും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും.