മലപ്പുറം: സംസ്ഥാനത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകള്‍ എറണാകുളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍.
2021 മേയ് മുതല്‍ 2023 സെപ്തംബര്‍ വരെ 571 കേസുകളാണ് പൊലീസ് എടുത്തത്. ഇതില്‍ കൊലപാതകം അടക്കമുള്ള കേസുകളുണ്ട്. ലഹരി വില്‍പ്പനയെ തുടര്‍ന്ന് പിടികൂടപ്പെട്ടവരുടെ എണ്ണവും കൂടുതലാണ്.
കേസുകളുടെ എണ്ണത്തില്‍ മുന്നിലുള്ള എറണാകുളത്ത് 1,288 കേസുകളുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് – 13 എണ്ണം. തിരുവനന്തപുരം – 57, കൊല്ലം – 52, പത്തനംതിട്ട – 40, ആലപ്പുഴ- 103, കോട്ടയം – 60, ഇടുക്കി – 59, തൃശൂര്‍- 431, പാലക്കാട് – 29, കോഴിക്കോട് – 81, കണ്ണൂര്‍ – 251, കാസര്‍കോട് – 57 എന്നിങ്ങനെയാണ് കേസുകള്‍. റെയില്‍വേ എടുത്തത് 49 കേസുകളാണ്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും തൊഴിലാളികളുടെ വിവര ശേഖരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ആവാസ് പദ്ധതി പ്രകാരം ജില്ലയില്‍ 29,856 അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്. ഇതിനപ്പുറം അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് പൊലീസിലും തൊഴില്‍ വകുപ്പിലുമില്ല. ആവാസില്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ പലയിരട്ടി ജില്ലയിലുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
കേസുകള്‍ വര്‍ദ്ധിക്കുന്നു
ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മാരകമായ ലഹരി ഉപയോഗിക്കുന്നവരുമായ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ വര്‍ദ്ധിച്ചതായി പൊലീസ് സമ്മതിക്കുന്നുണ്ട്. അഞ്ചോ അതിലധികമോ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
ഇതിനൊപ്പം കരാറുകാരനും ലൈസൻസ് നേടേണ്ടതുണ്ട്. മതിയായ രേഖകളില്ലാതെ കേരളത്തില്‍ താമസിച്ച് ജോലി ചെയ്യുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തുന്നതിനും അവരെ കര്‍ശനമായി നിരീക്ഷിക്കുന്നതിനുമുള്ള ഡി.ജി.പിയുടെ ഈ നിര്‍ദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നില്ല.
അന്യ സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം പൊലീസ് സ്റ്റേഷനുകള്‍ വഴി നടത്തണമെന്നും ഈ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.