ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സില്‍ മലയാളിത്തിളക്കം. വനിതകളുടെ ലോങ്ജമ്ബില്‍ മലയാളിയായ ആൻസി സോജൻ വെള്ളി മെഡല്‍ നേടി.
6.63 മീറ്റര്‍ ദൂരം ചാടിയാണ് ആൻസി മെഡല്‍ നേടിയത്. കഴിഞ്ഞ ദിവസം ലോങ്ജമ്ബില്‍ മലയാളിയായ എം. ശ്രീശങ്കര്‍ വെള്ളിയും ജിൻസൻ ജോണ്‍സണ്‍ വെങ്കലവും നേടിയിരുന്നു. ആദ്യ ശ്രമത്തില്‍ 6.13ല്‍ തുടങ്ങിയ ആൻസി പിന്നീട് ഓരോ തവണ ചാടുമ്ബോഴും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. അഞ്ചാമത്തെ ശ്രമത്തിലാണ് 6.63 എന്ന മികച്ച ദുരത്തിലേക്ക് ആൻസിയെത്തിയത്.
അതേസമയം, മിക്‌സഡ് റിലേയില്‍ ശ്രീലങ്കൻ ടീം അയോഗ്യരായതോടെ ഇന്ത്യൻ ടീമിന്റെ വെങ്കല മെഡല്‍ വെളളിയായി മാറി. മലയാളിയായ മുഹമ്മദ് അജ്മല്‍ ഉള്‍പ്പെട്ട ടീമാണ് വെളളി മെഡല്‍ നേടിയത്. വിദ്യരാം രാജ്, രാജേഷ് രമേഷ്, ശുഭ വെങ്കിടേഷ് എന്നിവരാണ് റിലേയിലെ മറ്റുതാരങ്ങള്‍. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പരള്‍ ചൗധരി വെള്ളി മെഡലും പ്രീതി വെങ്കല മെഡലും നേടി. 300 മീറ്റര്‍ സ്പീഡ് റേസില്‍ പുരുഷ വനിതാ ടീമുകള്‍ വെങ്കല മെഡല്‍ നേടി . ടേബിള്‍ ടെന്നീസില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ വെങ്കല മെഡല്‍ നേടി.