തിരുവനന്തപുരം: നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസില്‍ പൊതുമേഖലാ സ്ഥാപന എംഡി അടക്കം ഒമ്ബത് േപരെ പൊലീസ് പിടികൂടി.
യുനൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇൻഡസ്ട്രീസ് എം.ഡി എസ്.ആര്‍ വിനയകുമാറും കൂട്ടാളികളുമാണ് പിടിയിലായത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ കൂടിയായ വിനയകുമാറിന്റെ പേരിലെടുത്ത മുറിയില്‍വെച്ചായിരുന്നു ചീട്ടുകളി. സംഘത്തില്‍നിന്ന് 5.6 ലക്ഷം രൂപ പൊലീസ് പിടികൂടി.
അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ഷിയാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ആദ്യം ഏഴുപേരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
ക്ലബിലെ അഞ്ചാം നമ്ബര്‍ ക്വാട്ടേഴ്സില്‍നിന്നാണ് ഇവരെ പിടികൂടിയത്. വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാട്ടേഴ്സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, തന്‍റെ പേരില്‍ മുറിയെടുത്തത് ആരാണെന്ന് അറിയില്ലെന്ന് വിനയകുമാര്‍ പറഞ്ഞു.
പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വൈകീട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തുകയായിരുന്നു.