മലപ്പുറം: സി.പി.എം നേതാവ് കെ. അനില്‍ കുമാര്‍ മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടിളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.
കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മനുഷ്യത്വ വിരുദ്ധ തീവ്ര നവലിബറല്‍ ഫാഷിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെൻസ് നടത്തിയ ലിറ്റ്മസ് പരിപാടിയില്‍ മലപ്പുറം ജില്ലയിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ മതപരമായ വേഷ വിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്‌ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സി.പി.എം തയാറാകണമെന്നും കമ്മിറ്റി പറഞ്ഞു.
മനഷ്യത്വ വിരുദ്ധ നവ ലിബറല്‍ ഫാഷിസ്റ്റ് ആശയക്കാരുടെ കയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതില്‍ നിന്നും എല്ലാവരും പിൻമാറണം. മലപ്പുറം ജില്ലയിലുള്‍പ്പെടെ മുസ്‌ലിം സമുദായം വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.