ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നന്ദേഡില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ട മരണത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് x പ്രിയങ്ക ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ മരുന്നുക്ഷാമത്തെ തുടര്‍ന്ന് 12 ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചുവെന്നത് ദുഃഖകരമായ വാര്‍ത്തയാണ്. മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് ദൈവം സമാധാനം നല്‍കട്ടെ. മരിച്ചവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം -പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.
നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ട മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ കണ്ണില്‍ പാവപ്പെട്ടവരുടെ ജീവന് വിലയില്ലെന്നും പബ്ലിസിറ്റിക്കായി ബി.ജെ.പി സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രയില്‍ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കള്‍ അടക്കം 24 പേര്‍ക്ക് ജീവൻ നഷ്ടമായത്. ഡോ. ശങ്കറാവു ചവാൻ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.
മരിച്ച 12 പേരില്‍ ആറ് ആണും ആറ് പെണ്‍ കുഞ്ഞുങ്ങളും ഉള്‍പ്പെടും. അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് മരിച്ച മുതിര്‍ന്നവര്‍. ഹൃദ്രോഗം, വിഷബാധ, ഉദരരോഗം, വൃക്കരോഗം, പ്രസവം, അപകടത്തിലേറ്റ പരിക്ക് തുടങ്ങിയ രോഗികളാണ് മരിച്ചത്. ആവശ്യത്തിന് മരുന്നില്ലാത്തതാണ് സംഭവത്തിന് വഴിവെച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.