വാഷിംഗ്ടണ്‍: യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ പുറത്താക്കി റിപബ്ലിക്കന്‍ പാര്‍ട്ടി. ഡെമോക്രാറ്റുകളുമായുള്ള മക്കാര്‍ത്തിയുടെ സഹകരണമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാക്കളെ സ്പിക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്.
അതേസമയം അമേരിക്കന്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെയൊരു നീക്കം നടന്നത്. 210നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്.
എട്ട് റിപബ്ലിക്കന്‍ അംഗങ്ങളാണ് സ്പീക്കര്‍ക്കെതിരെ വോട്ട് ചെയ്തത്. അതേസമയം റിപബ്ലിക്കന്‍ അംഗങ്ങള്‍ക്കൊപ്പം അപ്രതീക്ഷിതമായി ഡെമോക്രാറ്റുകളും കൂടി ചേര്‍ന്നതോടെ മക്കാര്‍ത്തിയുടെ പുറത്താകല്‍ എളുപ്പമാവുകയായിരുന്നു. സ്പീക്കറുടെ പുറത്താവല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ തമ്മിലടി രൂക്ഷമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 2024ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുന്നതുമായി ബന്ധപ്പെട്ട് അടക്കം പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ട്.
നിരവധി കേസുകള്‍ നേരിടുന്ന ട്രംപിനെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുന്നതിലാണ് പ്രധാന എതിര്‍പ്പ്. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രമേയം കൊണ്ടുവന്നത്. നേരത്തെ സര്‍ക്കാരിന്റെ അടിയന്തിര ധനവിനിയോഗ ബില്‍ പാസാക്കാന്‍ സ്പീക്കര്‍ മക്കാര്‍ത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ബില്‍ എത്രയും പെട്ടെന്ന് പാസായിരുന്നില്ലെങ്കില്‍ യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബജറ്റില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമായിരുന്നു. അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സ്പീക്കര്‍ സഭയില്‍ നിന്ന് ഈ രീതിയില്‍ പുറത്താക്കപ്പെടുന്നത്. പുതിയ സ്പീക്കര്‍ ആരായിരിക്കും എന്ന മത്സരത്തിനാണ് യുഎസ് സാക്ഷിയാവാന്‍ പോകുന്നത്.
സ്പീക്കര്‍ക്കെതിരെയുള്ള പ്രമേയം റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്ര വിഭാഗം നേതാക്കളാണ് പിന്തുണച്ചത്. കുറച്ച് പേരുടെ പിന്തുണ മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇരുപാര്‍ട്ടികളിലെയും വോട്ടുകള്‍ ഭിന്നിച്ചതാണ് സ്പീക്കറുടെ പുറത്താകലിന് കാരണമായത്. അപ്രതീക്ഷിതമായി ഡെമോക്രാറ്റുകള്‍ എട്ട് വിമത റിപബ്ലിക്കന്‍ നേതാക്കള്‍ക്കൊപ്പം ചേരുകയായിരുന്നു. ഡെമോക്രാറ്റുകളുടെ പിന്തുണ നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന് സ്പീക്കറായി തുടരാന്‍ കഴിയാതെ വരികയായിരുന്നു.
അതേസമയം ഫ്‌ളോറിഡയില്‍ നിന്നുള്ള തീവ്ര നിലപാടുകാരനായ സഭാ അംഗം മാറ്റ് ഗെയ്റ്റ്‌സാണ് സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ കുറച്ച് പേരുടെ പിന്തുണ കൊണ്ട് മക്കാര്‍ത്തിയെ പുറത്താക്കുമെന്ന നിലപാടിലായിരുന്നു ഗെയ്റ്റ്‌സ്. എന്നാല്‍ അടുത്തിടെ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റിന് കാരണമാകാവുന്ന അന്വേഷണത്തിന് തുടക്കമിട്ടത് സ്പീക്കറുടെ അനുവാദമായിരുന്നു.
ഇത് പരിഗണിച്ച് ഡെമോക്രാറ്റുകളും പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തില്‍ മുന്നറിയിപ്പും ഉണ്ടായിരുന്നു. പാര്‍ട്ടിയെ ഈ നീക്കം ദുര്‍ബലമാകുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. ആരും മക്കാര്‍ത്തിയെ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം പുറത്തുപോവുന്നതെന്നും ഗെയ്റ്റ്‌സ് പറഞ്ഞു.
വിദ്യാസാഗർ