മാലെ: രാജ്യത്തെ വിദേശ സൈനിക സാന്നിദ്ധ്യം അവസാനിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് മാലദ്വീപിലെ നിയുക്ത പ്രസിഡന്റായ മുഹമ്മദ് മുയിസു.
ശനിയാഴ്ച നടന്ന രണ്ടാം റൗണ്ട് പൊതുതിരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന റാലിയിലാണ് മുയിസുവിന്റെ പ്രസ്താവന. ഇന്ത്യൻ സൈനിക സാന്നിദ്ധ്യത്തെയാണ് മുയിസു പേരെടുത്ത് പറയാതെ സൂചിപ്പിച്ചത്.
ചൈനീസ് അനുഭാവിയായ മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിലൊന്നും ഇന്ത്യൻ സൈനികരെ മാലദ്വീപില്‍ നിന്ന് നീക്കുമെന്നാണ്. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ തന്നെ ഇതിനുള്ള നീക്കം ആരംഭിക്കുമെന്നും വിദേശ സൈനികരെ തങ്ങളുടെ ജനങ്ങള്‍ക്കാവശ്യമില്ലെന്നും മുയിസു കൂട്ടിച്ചേര്‍ത്തു. സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യാ അനുകൂല നിലപാടുകള്‍ക്കെതിരെ മുയിസു പലതവണ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇരു സര്‍ക്കാരും തമ്മിലെ കരാര്‍ പ്രകാരമുള്ള കപ്പല്‍ശാലയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ സൈനികരുടെ സാന്നിദ്ധ്യമെന്ന് സോലിഹ് വ്യക്തമാക്കിയിട്ടുണ്ട്. മുയിസു നവംബര്‍ 17ന് ചുമതലയേല്‍ക്കും.