ദുബൈ: ദുബൈ എമിറേറ്റിന്‍റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന വിധം പുതിയ നിയമം പ്രഖ്യാപിച്ചു.
സ്വകാര്യസ്ഥാപനങ്ങള്‍ ഈ ചിഹ്നം ഉപയോഗിക്കാൻ മുൻകൂര്‍ അനുമതി തേടിയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആല്‍മക്തൂമാണ് ദുബൈ എമിറേറ്റിന്‍റെ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ചത്. ദുബൈയുടെ മൂല്യങ്ങളും ആദര്‍ശവും പ്രതിഫലിപ്പിക്കുന്ന ഔദ്യോഗിക ചിഹ്നം ദുബൈ എമിറേറ്റിന്‍റെ സ്വത്താണെന്ന് നിയമം വ്യക്തമാക്കുന്നു. പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റുകള്‍, രേഖകള്‍ എന്നിവയില്‍ ഈ ചിഹ്നം ഉപയോഗിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ഉപയോഗിക്കാൻ അര്‍ഹതയുണ്ടെങ്കിലും അതിന് ദുബൈ ഭരണാധികാരിയുടേയോ ഭരണാധികാരിയുടെ പ്രതിനിധിയുടേയോ മുൻകൂര്‍ അനുമതി ലഭിച്ചിരിക്കണം. ചിഹ്നം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വ്യക്തികള്‍ മുൻകൂര്‍ അനുമതി നേടിയിട്ടില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അതിന്‍റെ ഉപയോഗം പൂര്‍ണമായി നിര്‍ത്തണമെന്നും നിയമം അനുശാസിക്കുന്നു. നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് നിയമം വ്യക്തമാക്കുന്നു. ദുബൈ ഭരണാധികാരിയുടെ കോര്‍ട്ട് ചെയര്‍മാൻ നിയമം നടപ്പാക്കാൻ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളും.