വാഷിങ്ടൻ ഡിസി ∙ യുഎസിൽ അഞ്ചു വയസ്സ് മുതൽ 11 വരെയുള്ള കുട്ടികൾക്ക് ഫൈസർ കോവിഡ് വാക്സീൻ നൽകുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച അംഗീകാരം നൽകി. വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ കുട്ടികൾക്ക് അടിയന്തിരമായി വാക്സീൻ നൽകി തുടങ്ങണമെന്നും എഫ്ഡിഎ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ കുട്ടികൾക്ക് വാക്സിനേഷൻ നൽകണമെന്ന് നിർദേശം നൽകിയത്. എഫ്ഡിഎ സിഡിസിയുടെ നിർദേശം വിശദമായി പരിശോധിച്ചാണ് പുതിയ അംഗീകാരം നൽകിയിരിക്കുന്നതെന്നും അധികൃതർ വെളിപ്പെടുത്തി.
എഫ്ഡിഎ അഡ്‍വൈസറി കമ്മറ്റിയും കഴിഞ്ഞയാഴ്ച 17–0 വോട്ടിന് കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകുന്നതിനുള്ള അനുമതി നൽകിയിരുന്നു. രണ്ടു ഘട്ടങ്ങളായാണ് കുട്ടികൾക്ക് വാക്സീൻ നൽകുക. മൂന്നാഴ്ച വ്യത്യാസം ഉണ്ടായിരിക്കും. പത്തു മൈക്രോ ഗ്രാം വാക്സീൻ അഞ്ചു മുതൽ 11 വരെയുള്ള കുട്ടികൾക്ക് നൽകുക. പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവർക്ക് നൽകുന്നതിന്റെ മൂന്നിൽ ഒരു ഭാഗം.
ഡോക്ടർമാരും മാതാപിതാക്കളും സ്കൂൾ സ്റ്റാഫും, കെയർ ഗിവേർസും ഈ ഉത്തരവിനുവേണ്ടിയാണ് കാത്തിരുന്നത്. മില്യൺ കണക്കിന് ഫൈസർ വാക്സീൻ ഡോക്ടേഴ്സ് ഓഫീസുകളിലേക്കും ഫാർമസികളിലേക്കും അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
പി.പി ചെറിയാൻ