വാഷിംഗ്ടണ്‍ ഡിസി: ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനെ സഹായിക്കാനായി അമേരിക്ക കിഴക്കൻ മെഡിറ്ററേനിയനിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചു. യുഎസ്‌എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് എന്ന കൂറ്റൻ വിമാനവാഹിനിയും ആറ് യുദ്ധക്കപ്പലുകളും ഉള്‍പ്പെടുന്ന കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിനെയാണ് അയച്ചിരിക്കുന്നത്.
ലബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ പങ്കുചേരുന്നതു തടയുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നു സൂചനയുണ്ട്.ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ള ഭീകരര്‍ രണ്ടു ദിവസമായി വടക്കൻ ഇസ്രയേലില്‍ ചെറിയതോതില്‍ ആക്രമണം നടത്തുന്നുണ്ട്. ശനിയാഴ്ച ഹിസ്ബുള്ളയുടെ മോര്‍ട്ടാര്‍ ആക്രമണത്തിന് ഇസ്രയേല്‍ പീരങ്കിയും ഡ്രോണും കൊണ്ട് മറുപടി നല്കി. ഇന്നലെ ചില ആയുധധാരികള്‍ ലബനനില്‍നിന്ന് ഇസ്രയേലിലേക്കു കടന്നു. രണ്ടുപേരെ ഇസ്രേലി സേന വധിച്ചു. ഇതിനു പിന്നാലെ ഇസ്രേലി ഹെലികോപ്റ്ററുകള്‍ ലബനനിലെ ഹിസ്ബുള്ളയുടെ നിരീക്ഷണ പോസ്റ്റ് തകര്‍ത്തു.
ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇസ്രയേലില്‍ ആക്രമണം നടത്തുന്നതെന്ന് ഹിസ്ബുള്ള പറഞ്ഞു. ആയുധബലത്തിലും സംഘാടനത്തിലും മുന്നിലുള്ള ഹിസ്ബുള്ളയുടെ പക്കല്‍ ഇസ്രയേലില്‍ ഉടനീളം ആക്രമിക്കാൻ പറ്റുന്ന ആയുധങ്ങളുണ്ട്. അമേരിക്കൻ നേവിയുടെ ഏറ്റവും ആധുനിക യുദ്ധക്കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡില്‍ എഫ്-35, എഫ്-16, എഫ്-15 അടക്കം 75നു മുകളില്‍ പോര്‍വിമാനങ്ങളുണ്ട്. 5,000 നാവികരാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.