കൊച്ചി: മരക്കാൻ തീയേറ്റർ റിലീസിന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ച നിബന്ധനകൾ അംഗീകരിച്ച് തീയേറ്റർ ഉടമകൾ. പത്തുകോടി രൂപ അഡ്വാൻസ് തുക നൽകാമെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചു. മരയ്‌ക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. മുഴുവൻ തീയേറ്ററുകളിലും മരയ്‌ക്കാർ റിലീസ് ചെയ്യും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകും.
ഫിലിം ചേംബർ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. കേരളത്തിലെ 600 സ്‌ക്രീനുകളിൽ മരയ്‌ക്കാർ പ്രദർശിപ്പിക്കുന്നതിന് നിർമാതാവ് ആവശ്യപ്പെട്ട മിനിമം ഗ്യാരണ്ടി തുക നൽകാൻ കഴിയില്ല. പത്തുകോടിയോ അതിലധികമോ നിർമാതാവിന് മുൻകൂർ തുക നൽകും. മിനിമം ഗ്യാരണ്ടിയെന്ന വ്യവസ്ഥ എവിടെയുമില്ലെന്നും തീയേറ്റർ ഉടമകൾ അറിയിച്ചു.
തനിക്ക് തീയേറ്ററുകളിൽ നിന്നും 50 കോടി രൂപ വേണം. അതോടൊപ്പം സിനിമ തീയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരോ തീയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭ വിഹിതം നൽകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ചത്.തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന പക്ഷം ഒടിടി റിലീസ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു.