ടെല്‍ അവീവ്: പശ്ചിമേഷ്യാ സംഘര്‍ഷത്തിന് അയവുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നു. ടെല്‍ അവീവിലെത്തി ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇന്നലെ ജോര്‍ദാൻ തലസ്ഥാനമായ അമ്മാനില്‍ പലസ്തീൻ പ്രസിഡന്‍റ് മെഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.
ജോര്‍ദാനിലെ അബ്ദുള്ള രാജാവുമായും ബ്ലിങ്കൻ ചര്‍ച്ച നടത്തി. ഖത്തര്‍, ഈജിപ്ത്, സൗദി രാജ്യങ്ങളും ബ്ലിങ്കൻ സന്ദര്‍ശിക്കുന്നുണ്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ പങ്കാളികളുള്ള വലിയ സംഘര്‍ഷത്തിലേക്കു നീങ്ങുന്നത് തടയുകയാണ് ലക്ഷ്യം.
യുഎൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ, യൂറോപ്യൻ പാര്‍ലമെന്‍റ് അധ്യക്ഷ റോബെര്‍ത്ത മെറ്റ്സോള, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ദെര്‍ ലെയ്ൻ എന്നിവര്‍ ഇസ്രയേലിലെത്തി.
ഹമാസിന്‍റെ കീഴിലുള്ള ഇസ്രേലി ബന്ദികളുടെ മോചനവും ഗാസയിലെ പലസ്തീൻ ജനതയ്ക്കു സഹായമെത്തിക്കാനുള്ള സാധ്യതയും അന്വേഷിച്ചാണ് യൂറോപ്യൻ നേതാക്കളുടെ സന്ദര്‍ശനം.