2022ലെ ഹജ്ജ് (Hajj) തീർത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ (Online Process) ഇന്നലെ ആരംഭിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയും രാജ്യസഭാംഗവുമായ മുഖ്താർ അബ്ബാസ് നഖ്‌വിയാണ് (Mukhtar Abbas Naqvi) ഇക്കാര്യം അറിയിച്ചത്.
മുംബൈയിലെ ഹജ്ജ് ഹൗസിൽ വച്ച് നടന്ന ഹജ്ജ് 2022 പ്രഖ്യാപന വേളയിൽ, ഹജ്ജ് നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനായിരിക്കുമെന്ന് മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. 2022ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 31 വരെയാണ്. താൽപ്പര്യമുള്ള തീർത്ഥാടകർക്ക് ഓൺലൈനായും “ഹജ്ജ് മൊബൈൽ ആപ്പ്” വഴിയും അപേക്ഷിക്കാം.
ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർ ഇത്തവണ “വോക്കൽ ഫോർ ലോക്കൽ” പദ്ധതി പ്രോത്സാഹിപ്പിക്കണമെന്നും തദ്ദേശീയ ഉൽപന്നങ്ങളുമായി തീർത്ഥാടകർ ഹജ്ജിന് പോകണമെന്നും നഖ്‌വി പറഞ്ഞു. നേരത്തെ സൗദി അറേബ്യയിൽ നിന്നാണ് തീർത്ഥാടകർ ബെഡ് ഷീറ്റ്, തലയിണ, കുട, തുടങ്ങിയ സാധനങ്ങൾ വാങ്ങിയിരുന്നതെന്നും എന്നാൽ ഇത്തവണ ഇത്തരം വസ്തുക്കൾ ഇന്ത്യയിൽ നിന്ന് തന്നെ വാങ്ങാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ സാധനങ്ങൾ സൗദി അറേബ്യയേക്കാൾ 50 ശതമാനം കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ നിന്ന് വാങ്ങാനാകുമെന്നും ഈ ഉത്പന്നങ്ങളെല്ലാം ഹജ്ജ് തീർഥാടകർക്ക് ഇന്ത്യയിലെ എംബാർക്കേഷൻ പോയിന്റുകളിൽ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.