ഇടുക്കി: വണ്ടിപ്പെരിയാറിൽ പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്ന ചിത്രം പകർത്തിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ പിതാവിനെ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ പശുമല സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയുടെ പിതാവിനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുന്നത്.
സംഭവത്തിൽ പ്രദേശവാസിയായ ഷിബുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസം മുൻപ് നടന്ന കേസിൽ ഒക്ടോബർ 19നാണ് ചൈൽഡ് ലൈന്റെ നിർദ്ദേശപ്രകാരം വണ്ടിപ്പെരിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി റിമാൻഡ് ചെയ്ത പ്രതി ഇപ്പോൾ പീരുമേട് സബ്ജയിലിലാണ്.
സിപിഎം പശുമല ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പിതാവിനെ വളിച്ചുവരുത്തി വെള്ളപേപ്പറിൽ ഒപ്പിടാൻ നിർദ്ദേശിക്കുകയായിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സംഘം ഇതിന് വിസമ്മതിച്ചതോടെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അതേസമയം സിപിഎം നേതാക്കൾ ഈ ആരോപണം നിഷേധിച്ചു.