കൊച്ചി: നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം ഹൈക്കോടതി തത്കാലത്തേക്ക് സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.
വിജിലൻസ് – എന്‍ഫോഴ്സ്മെന്റ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. സിംഗിൾ ബഞ്ചിലെ കേസിൽ ഇബ്രാഹിംകുഞ്ഞ് കക്ഷിയല്ലാത്തതിനാൽ വാദം കേട്ട ശേഷമാണ് അപ്പീലിന് കോടതി അനുമതി നൽകിയത്.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിൻ്റെ ഹർജിയിലാണ് സിംഗിൾ ബഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പാലാരിവട്ടം മേൽപ്പാലം അഴിമതിയിലുടെ ലഭിച്ച കോഴ ചന്ദ്രികയിൽ നിക്ഷേപിച്ചെന്നായിരുന്നു ഗിരീഷ് ബാബുവിന്റെ പരാതി.
ചന്ദ്രികയിലെ പണമിടപാടുമായി തനിക്ക് ബന്ധമില്ലന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ വാദം. തന്റെ ഭാഗം
കേൾക്കാതെയാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവെന്നും ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി.