കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ടമായ കുറ്റപത്രം ഇഡി കലൂര്‍ പി എം എല്‍ എ കോടതിയില്‍ സമര്‍പ്പിച്ചു.
ആറ് പെട്ടികളിലായാണ് ഇ ഡി കുറ്റപത്രം കൊണ്ടുവന്നത്. കുറ്റപത്രത്തിന് പതിമൂവായിരത്തോളം പേജുകളുണ്ട്. 55പ്രതികളെയാണ് ഇ ഡി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏജന്റായിരുന്ന ബിജോയിയാണ് കൂടുതല്‍ പണം തട്ടിയതായി കണ്ടെത്തിയിരിക്കുന്നത്. ബിജോയിയെയാണ് ഒന്നാംപ്രതിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജോയിയുടെ സ്ഥാപനങ്ങളേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇ ഡി അറസ്റ്റ് ചെയ്ത സതീഷ്, ജില്‍സ്, കിരണ്‍, സി പി എമ്മിന്റെ കൗണ്‍സിലറായ അരവിന്ദാക്ഷൻ തുടങ്ങിയവരുടെ പേരുകളും ഉള്‍പ്പെടുത്തിയതാണ് ആദ്യഘട്ട കുറ്റപത്രം. ഇതോടൊപ്പം തന്നെ ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നവര്‍, കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തവര്‍ എന്നിവരും പ്രതിപ്പട്ടികയില്‍ ഉണ്ട്. പ്രതിപ്പട്ടികയിലുള്ള നാലുപേരെ മാത്രമാണ് അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി അറസ്റ്റ് ചെയ്തത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയിരുന്നു.
അതേസമയം, കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് ഇന്ന് മുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. അമ്ബതിനായിരം രൂപയ്ക്ക് മുകളില്‍ ഒരു ലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ ഇന്ന് മുതല്‍ പിൻവലിക്കാം. ഈ മാസം 11 മുതല്‍ അമ്ബതിനായിരം രൂപ വരെയുള്ള കാലാവധി പൂര്‍ത്തികരീച്ച സ്ഥിര നിക്ഷേപങ്ങളും പിൻവലിക്കാം. 20 മുതല്‍ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും സേവിംഗ്സ് നിക്ഷേപകര്‍ക്കും അമ്ബതിനായിരം വരെ പിൻവലിക്കാമെന്നും കമ്മിറ്റി അറിയിച്ചു.