സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനും പി.എസ്. സരിത്തിനും ജാമ്യം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന നല്‍കിയ ജാമ്യാപേക്ഷയിലാണ് വിധി. 25 ലക്ഷം ജാമ്യത്തുകയായി കെട്ടിവയ്ക്കണം എന്നാണ് ജാമ്യ വ്യവസ്ഥ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. രാജ്യദ്രോഹ കേസ് ചുമത്തിയതിനെയും കോടതി ചോദ്യം ചെയ്തു. എല്ലാ സ്വര്‍ണ്ണക്കടത്തു കേസും രാജ്യദ്രോഹമായാണോ കണക്കാക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.
പ്രതികള്‍ക്കെതിരെ യു.എ.പി.എ. കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍.ഐ.എ.യുടെ വാദം. ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്നയ്ക്കും സരിത്തിനും ഈ തുക കെട്ടിവച്ചാല്‍ പുറത്തിറങ്ങാം. മറ്റുപ്രതികളായ കെ.ടി. റമീസ്, ജലാല്‍ തുടങ്ങിയവര്‍ കരുതല്‍ തടങ്കലിലാണ്. ഈ മാസം അവസാനത്തോടെ ഇവര്‍ക്കും ജയിലില്‍നിന്ന് പുറത്തിറങ്ങാനാകും.
എന്‍.ഐ.എ. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ സ്വര്‍ണക്കടത്ത് കേസായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ളത്. കേസിന്റെ കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ കോടതിവിധി ഇത് എന്‍ഐഎയ്ക്ക് വലിയ തിരിച്ചടിയാണ്.
യുഎപിഎ കേസ് മാത്രമേ എന്‍ഐഎയ്ക്ക് അന്വേഷിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ വലിയ തിരിച്ചടിയാണ് ഈ കേസിലെ വിധി. ഇതോടൊപ്പം സ്വര്‍ണ്ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ജലാല്‍ ഉള്‍പ്പെടെയുള്ള 5 പ്രതികളുടെ ജാമ്യഹര്‍ജികളിലും കോടതി അനുകൂല വിധി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ കാഫെപോസ കരുതല്‍ തടങ്കല്‍ ഹൈക്കോടതി മുന്‍പ് റദ്ദാക്കിയിരുന്നു.
കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികള്‍ ജാമ്യ ഹര്‍ജിയില്‍ വാദിച്ചിരുന്നു. അതേസമയം പ്രതികള്‍ക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, ഇതെല്ലാം തള്ളിയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സ്വപ്ന അട്ടകുളങ്ങര വനിതാ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന ശേഷമാണ് സ്വപ്ന സുരേഷിന് ജാമ്യം ലഭിക്കുന്നത്.
സ്വപ്ന സുരേഷ് ജയില്‍ മോചിതയായി പുറത്തിറങ്ങുമ്പോള്‍ എന്താണ് പറയുക എന്നതാകും നിര്‍ണായകമായ കാര്യം. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ തുടര്‍ച്ചയായി ഇടപെട്ടെന്നും, ഇനിയും കള്ളക്കടത്തില്‍ ഏര്‍പ്പെട്ടേക്കമെന്നുമുള്ള കസ്റ്റംസ് ശുപാര്‍ശയിലായിരുന്നു സ്വപ്ന സുരേഷിനെ കൊഫെപോസ ബോര്‍ഡ് 1 വര്‍ഷത്തെ കരുതല്‍ തടങ്കലിന് ശിക്ഷിച്ചത്. സ്വപ്ന സുരേഷിന് പുറമെ സന്ദീപ് നായര്‍, സരിത് അടക്കമുള്ള കൂട്ട് പ്രതികളെയും തടങ്കലിലാക്കി. എന്നാല്‍, കൊഫെപോസ ചുമത്തിയത് നിയമ വിരുദ്ധമായെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷിന്റെ അമ്മ കുമാരി പ്രഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കൊഫെപോസ ചുമത്താന്‍ ചൂണ്ടികാട്ടിയ കാരണങ്ങള്‍ക്ക് അനുബന്ധ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വാദം. തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നത് മൊഴികള്‍ മാത്രമാണെന്നും എതിര്‍ഭാഗം വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് നേരത്തെ തടങ്കല്‍ റദ്ദാക്കിയത്.
സജി വിശ്വംഭരന്‍