മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ വിഷക്കൂണ്‍ ചേര്‍ത്ത ഭക്ഷണം കഴിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍.
49-കാരിയായ എറിൻ പാറ്റേഴ്സനെയാണ് ലിയോണ്‍ഗാത്തയിലെ വീട്ടില്‍ നിന്ന് അന്വേഷണവിധേയമായി പോലീസ് പിടികൂടിയത്. ഓസ്ട്രേലിയൻ ഫെഡറല്‍ പോലീസിന്റെ സഹായത്തോടെ ഇവരുടെ വീട്ടില്‍ തിരച്ചില്‍ നടത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. നിലവില്‍ പാറ്റേഴ്സന്റെ പേരില്‍ കുറ്റം ചുമത്തിയിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ജൂലായ് 29നായിരുന്നു മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം. എറിന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോണ്‍, ഗെയില്‍ പാറ്റേഴ്സണ്‍, പാസ്റ്ററായ ലാൻ വില്‍ക്കിൻസണ്‍ ഇയാളുടെ ഭാര്യ ഹീതര്‍ എന്നിവര്‍ക്ക് എറിൻ വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു. കൂണ്‍വിഭവമാണ് ഇവര്‍ക്ക് വിളമ്ബിയത്.
തുടര്‍ന്ന് രാത്രിയോടെ നാലുപേര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഭക്ഷ്യവിഷബാധലക്ഷണങ്ങളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 69കാരനായ പാസ്റ്റര്‍ വില്‍ക്കിൻസണ്‍ ഒഴികെ ബാക്കി മൂന്നുപേരും ചികിത്സയിലിരിക്കെ ഒരാഴ്ചക്കുള്ളില്‍ മരിച്ചു. രണ്ടുമാസം ചികിത്സയിലായിരുന്ന വില്‍ക്കിൻസണ്‍ സെപ്റ്റംബര്‍ 23നാണ് ആശുപത്രി വിട്ടത്.
മൂന്നുപേരുടെയും മരണശേഷം പാറ്റേഴ്സണ്‍ സംശയനിഴലിലായി. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച അവര്‍ നിരപരാധിയാണെന്ന് വാദിച്ചു. ‘കൂണ്‍ വാങ്ങിയത് ഏഷ്യൻ പലചരക്കുകടയില്‍ നിന്നായിരുന്നു. പ്രിയപ്പെട്ടവരുടെ മരണത്തിന് കൂണുകള്‍ കാരണമായെന്നതിന്റെ ഞെട്ടലിലാണ് ഞാൻ. അവരെ അറിഞ്ഞുകൊണ്ടുവേദനിപ്പിക്കാൻ ഒരു കാരണവുമില്ലായിരുന്നു. വിഷബാധയുണ്ടായത് ആകസ്മികമായാണ്’- മാധ്യമങ്ങളോട് എറിൻ പാറ്റേഴ്സന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.