വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ ഇന്ത്യാനയിലെ ഫിറ്റ്നസ് സെന്ററില്‍ വെച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു.
ജീവൻ രക്ഷാമരുന്നുകളുടെ സഹായത്തോടെയാണ് കുത്തേറ്റ പി. വരുണ്‍ രാജ്(24) ആശുപത്രിയില്‍ കഴിയുന്നതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ജിമ്മില്‍ വെച്ച്
ജോര്‍ഡൻ ആൻഡ്രാഡ് ആണ് വരുണ്‍ രാജിനെ കുത്തിപ്പരിക്കേല്‍പിച്ചത്. യു.എസില്‍ കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥിയായിരുന്നു വരുണ്‍. ആക്രമിക്കാനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. മൂന്നുദിവസമായി ചികിത്സയിലുള്ള വരുണിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂടാതെ ഗുരുതരമായ ന്യൂറോളജിക്കല്‍ വൈകല്യമുണ്ട്. വരുണിന്റെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചാലും എന്തെങ്കിലും തരത്തിലുള്ള വൈകല്യം ഉണ്ടാകാനും ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെടാനും ഇടതുവശം കുഴഞ്ഞുപോകാനും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
അക്രമം നടത്തിയ ജോര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനും ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. പരിക്കുകള്‍ ഗുരുതരമായതിനാല്‍ വരുണിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തില്‍ വരുണ്‍ പഠിക്കുന്ന കോളജ് നടുക്കം രേഖപ്പെടുത്തിയിരുന്നു. വരുണിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി യൂനിവേഴ്സിറ്റി വൈസ് പ്രസിഡന്റ് അറിയിച്ചു. ചികിത്സക്കായി നോര്‍ത്ത് അമേരിക്കൻ തെലുഗു സമൂഹം ധനസമാഹരണം തുടങ്ങി.