കളരിപ്പയറ്റ് വേദിയിലെ സ്വര്‍ണപ്പടവെട്ടുകളുടെ തിളക്കത്തില്‍ ഗോവ ദേശീയ ഗെയിംസിലെ മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്ന് കേരളം.
ഇന്നലെ എട്ടു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 11 മെഡലുകളാണ് കേരളം കളരിപ്പയറ്റില്‍ നിന്ന് സ്വന്തമാക്കിയത്. ആദ്യമായി ദേശീയ ഗെയിംസില്‍ മത്സരഇനമാക്കിയ കളരിയിലെ 22 സ്വര്‍ണങ്ങളില്‍ 20 എണ്ണവും സ്വന്തമാക്കിയത് കേരളമാണ്. ആകെ 36 സ്വര്‍ണവും 23 വെള്ളിയും 25 വെങ്കലവുമടക്കം 84 മെഡലുകളുമായാണ് എട്ടാം സ്ഥാനത്തുനിന്ന് കേരളം നാലാമതേക്ക് കുതിച്ചുകയറിയത്. 71 സ്വര്‍ണം ഉള്‍പ്പടെ 208 മെഡലുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
ഇന്നലെ അനശ്വര മുരളീധരൻ-കീര്‍ത്തന കൃഷ്ണ,പാര്‍വതി കെ.പി- ദിവ്യ എസ്.എസ്, ഭഗത് ജി.ആര്‍- ജിഷ്ണു ബി സഖ്യങ്ങളും ഷെഫിലി ഷാഫത്ത്, സൂര്യശങ്കര്‍,വിസ്മയ വിജയൻ,അനൂപ് ആര്‍,മുഹമ്മദ് അനസ് എന്നിവരുമാണ് കളരിയില്‍ സ്വര്‍ണം നേടിയത്.അഭയ് കെ.എച്ചിനും സിറാജുദ്ദീൻ- സഹീര്‍ സഖ്യത്തിനും വെള്ളി ലഭിച്ചു.ഫിദ ഫാത്തിമ വെങ്കലം നേടി.
ഉറുമിയും പരിചയും വിഭാഗത്തിലാണ് തിരുവനന്തപുരം നേമം അഗസ്ത്യം കളരിയിലെ ഡോ.എസ് . മഹേഷ് ഗുരുക്കളുടെ ശിഷ്യരായ പാര്‍വതിയും ദിവ്യയും സ്വര്‍ണം നേടിയത്.അഗസ്ത്യം കളരിയിലെ ട്രെയിനര്‍ കൂടിയായ ദിവ്യ ആറുവര്‍ഷമായി കളരി അഭ്യാസിയാണ്. കഴിഞ്ഞ ദേശീയ ചാമ്ബ്യൻഷിപ്പില്‍ വെള്ളി നേടിയിരുന്നു. പരേതനായ ശ്രീകുമാറിന്റേയും ശോഭനയുടെയും മകളായ ദിവ്യ സഹോദരനും കളരി ആശാനുമായ രഞ്ജിത്തിന്റെ വഴി പിന്തുടര്‍ന്നാണ് ഈ രംഗത്തേക്ക് എത്തിയത്. പ്രാവച്ചമ്ബലം ഇടയ്ക്കോട് സ്വദേശിയായ പാര്‍വതി നരുവാമൂട് ട്രിനിറ്റി കോളേജിലെ രണ്ടാം വര്‍ഷ എൻജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. സെക്രട്ടറിയേറ്റ് ജീവനക്കാരിയായ എം.എസ പ്രിയയുടെയും കൃഷ്ണകുമാറിന്റെയും മകളാണ്. വനിതകളുടെ വാളും പരിചയും വിഭാഗത്തിലാണ് അനശ്വര മുരളീധരനും കീര്‍ത്തന കൃഷ്ണയും സ്വര്‍ണം നേടിയത്. കണ്ണൂര്‍ കാക്കയങ്ങാട് പഴശിരാജ കളരി അക്കാഡമിയില്‍ ശ്രീജയൻ ഗുരുക്കള്‍ക്ക് കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്. ഇന്നലെ മെയ്പ്പയറ്റിലും ഇരുവരും സ്വര്‍ണം നേടിയിരുന്നു. പഴശിരാജ അക്കാഡമിയിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ വിസ്മയ വിജയൻ ചവിട്ടിപ്പൊങ്ങലില്‍ സ്വര്‍ണം നേടി. കൈപ്പോരില്‍ വെങ്കലം നേടിയ ഫിദ ഫാത്തിമയും ഈ അക്കാഡമിയിലെ വിദ്യാര്‍ത്ഥിയാണ്. പുരുഷ വിഭാഗം ഉറുമിയും പരിചയും വിഭാഗത്തിലാണ് ഭരതും ജിഷ്ണുവും ചേര്‍ന്ന് സ്വര്‍ണം നേടിയത്. കൈപ്പോരില്‍ ഷെഫിലി ഷാഫത്തും അനൂപ് ആറും,ചവിട്ടിപ്പൊങ്ങലില്‍ സൂര്യ ശങ്കറും മുഹമ്മദ് അനസും സ്വര്‍ണം നേടി. ആന്റോ റോബിൻസണും ദീപയുമാണ് കേരളത്തിന്റെ പരിശീലകര്‍. ആര്‍.പി തംബുരുവാണ് ടീം മാനേജര്‍.
പുരുഷ വിഭാഗം വാളും പരിചയും വിഭാഗത്തില്‍ സിറാജുദ്ദീനും സഹീറും ചേര്‍ന്ന സഖ്യം വെള്ളി നേടിയപ്പോള്‍ കര്‍ണാടകയ്ക്ക് വേണ്ടി മത്സരിച്ച ബിനീഷും ഹരിനന്ദും ചേര്‍ന്നാണ് സ്വര്‍ണം നേടിയത്. മലപ്പുറം സ്വദേശിയായ ബിനീഷും ആലപ്പുട സ്വദേശിയായ ഹരിനന്ദും കരസേനയിലാണ്. ഹവില്‍ദാര്‍ അനീഷാണ് പരിശീലകൻ. കര്‍ണാടകയ്ക്ക് വേണ്ടി മലയാളികളായ അജിത്ത് വെള്ളിയും അനുശ്രീ ,ഭാവന,മഞ്ജു എന്നിവര്‍ വെങ്കലങ്ങളും നേടി.
ഖൊ ഖൊയില്‍ വെങ്കലങ്ങള്‍
ഖൊ ഖൊയിലെ പരുഷ വനിതാ വിഭാഗങ്ങളില്‍ കേരളം ഇന്നലെ വെങ്കലമെഡലുകള്‍ നേടി. പുരുഷ വിഭാഗം ലൂസേഴ്സ് ഫൈനലില്‍ ആന്ധ്രയെ കേരളം ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തി.വനിതകളുടെ വിഭാഗത്തിലെ അവസാന മത്സരത്തില്‍ കര്‍ണാടകയോട് തോറ്റെങ്കിലും ഖൊ ഖൊ അസോസിയേഷൻ നിയമപ്രകാരം വെങ്കലത്തിന് അര്‍ഹരാവുകയായിരുന്നു. ബീച്ച് ഹാൻഡ്ബാളില്‍ ഛത്തിസ്ഗഡിനെ സെമിയില്‍ തോല്‍പ്പിച്ച് കേരളം ഫൈനലിലെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ നടക്കുന്ന ഫൈനലില്‍ കേരളം ഹരിയാനയെ നേരിടും.
ഇന്ന് സമാപനം
37-ാമത് ദേശീയ ഗെയിംസിന് ഇന്ന് സമാപനമാകും. ശ്യാമപ്രസാദ്‌ഇ മുഖര്‍ജി സ്റ്റേഡിയത്തിലാണ്ന്ന് സമാപനച്ചടങ്ങുകള്‍.