ദുബായ്: ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗില്ലും മുഹമ്മദ് സിറാജും ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍ – ബൗളര്‍ റാങ്കിംഗില്‍ ഒന്നാമതെത്തി.
ബാറ്റര്‍മാരുടെ പട്ടികയില്‍ പാകിസ്ഥാൻ ക്യാപ്ടൻ ബാബര്‍ അസമിനെ മറികടന്നാണ് ഗില്‍ ഒന്നാമതേക്കുയര്‍ന്നത്. രണ്ട് പടവുകള്‍ കയറിയാണ് സിറാജിന്റെ ഒന്നാം സ്ഥാനം. ഇരുവരും കരിയറില്‍ ആദ്യമായാണ് ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
ഈ വര്‍ഷം 26 ഏകദിനങ്ങളില്‍ നിന്ന് 1449 റണ്‍സാണ് ശുഭ്മാൻ ഗില്‍ അടിച്ചുകൂട്ടിയത്. ഇതില്‍ ഒരു ഡബിള്‍ സെഞ്ച്വറിയടക്കം നാലുസെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. ലോകകപ്പിന്റെ തുടക്കത്തില്‍ ഡെങ്കിപ്പനിമൂലം മാറിനില്‍ക്കേണ്ടിവന്ന ഗില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ദ്ധസെഞ്ച്വറികളടക്കം 219 റണ്‍സ് നേടിക്കഴിഞ്ഞു.
ലോകകപ്പില്‍ രണ്ട് സെഞ്ച്വറികളും നാല് അര്‍ദ്ധസെഞ്ച്വറികളും നേടിയ വിരാട് കൊഹ്‌ലി മൂന്ന് പടവുകള്‍ കയറി ബാറ്റര്‍മാരുടെ പട്ടികയില്‍ നാലാമതേക്കുയര്‍ന്നിട്ടുണ്ട്. ഗില്ലിനും ബാബറിനും ക്വിന്റണ്‍ ഡികോക്കിനും പിറകിലാണ് വിരാട് ഇപ്പോള്‍.ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ അഞ്ചാം റാങ്കില്‍ തുടരുന്നു.
പാക് പേസര്‍ ഷഹീൻ ഷാ അഫ്രീദിയെ അഞ്ചാം സ്ഥാനത്താക്കിയാണ് സിറാജ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. സ്പിന്നര്‍മാരായ കേശവ് മഹാരാജ് ,ആദം സാംപ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവ് നാലാമതെത്തി. ജസ്പ്രീത് ബുംറ മൂന്ന് പടവ് ഉയര്‍ന്ന് എട്ടാം സ്ഥാനത്തും ഷമി ഏഴുപടവ് ഉയര്‍ന്ന് പത്താം സ്ഥാനത്തും എത്തിയിട്ടുണ്ട്.