മസ്കത്ത്: ഒമാനില്‍ ചില മരുന്നുകളുടെ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഇവ വിപണിയില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി ആരോഗ്യ മന്ത്രാലയം.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ അനുഭവപ്പെടുന്നത് പോലെ ഒമാനിലും മരുന്നുകളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് മെഡിക്കല്‍ വിതരണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഇബ്റാഹീം നാസര്‍ അല്‍ റാഷ്ദി പറഞ്ഞു. പ്രദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും അനുഭവപ്പെടുന്ന ഗതാഗതപ്രശ്നമാണിതിന് കാരണം. ഷിപ്പിങ് മേഖലയിലെ നിയന്ത്രണങ്ങള്‍, കസ്റ്റംസ് പരിശോധന വൈകല്‍, അസംസ്കൃത പദാര്‍ഥങ്ങളുടെ കുറവ് എന്നിവയാണ് മരുന്നുകളുടെ ക്ഷാമത്തിന് പ്രധാന കാരണം. രാഷ്ട്രീയ കാരണങ്ങളും സാമ്ബത്തിക മേഖലയിലെ വ്യതിയാനങ്ങളും മരുന്നുകളുടെ ഗതാഗതം വിതരണം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മരുന്നുകളുടെ ദൗര്‍ലഭ്യത കാരണം ചികിത്സ വൈകുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ രോഗികള്‍ നേരിടുന്നുണ്ട്. ഇതിനാല്‍ മരുന്നുകള്‍ ലഭിക്കാൻ വില്‍പനക്കാരുടെ മേല്‍ സമ്മര്‍ദവും നിലനില്‍ക്കുന്നുണ്ട്. ചില രോഗങ്ങള്‍ക്ക് സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകളുടെ ദൗര്‍ലഭ്യതയാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ജീവൻ രക്ഷാ മരുന്നുകള്‍, വേദന സംഹാരികള്‍ അടക്കമുള്ള മരുന്നുകളും ഇതിലുള്‍പ്പെടും. വിതരണ സംവിധാനത്തിന് വേഗം കൂട്ടാനും പ്രദേശികമായി ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ വര്‍ധിപ്പിക്കാൻ മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സാമ്ബത്തിക ഗതാഗത വെല്ലുവിളികള്‍, രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവക്കൊപ്പം കാലാവസ്ഥ മാറ്റവും മരുന്നുകളുടെ ഗുണനിലവാരം സംബന്ധമായ പ്രശ്നങ്ങളും ക്ഷാമത്തിന് കാരണമാക്കുന്നു. പ്രാദേശിക മാര്‍ക്കറ്റില്‍ പല മരുന്നുകള്‍ക്കും പകരം കുറവായതും അപ്രതീക്ഷിതമായി മരുന്നുകളുടെ ഉപഭോഗം വര്‍ധിച്ചതും മറ്റ് കാരണങ്ങളാണ്. പ്രശ്നം പരിഹരിക്കാൻ നിരവധി നടപടികളാണ് അധികൃതര്‍ എടുത്തിരിക്കുന്നത്.
മരുന്നു കമ്ബനികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, മരുന്ന് ഉല്‍പാദനത്തിനും വിതരണത്തിലും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്തുക, മരുന്ന് ഉല്‍പാദന മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ മരുന്നുകള്‍ പ്രദേശികമായി ഉല്‍പാദിപ്പിക്കുകയും ചെയ്യുക എന്നിവ ഇതില്‍ ഉള്‍പ്പെടും. ലോകാരോഗ്യ സംഘടനയുമായും മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്ന കാര്യത്തിലും മന്ത്രാലയം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത് ഭാവിയില്‍ മരുന്ന് ക്ഷാമം ഉണ്ടാവുന്നത് ഒഴിവാക്കാൻ സഹായിക്കും.