പെൻഷൻ മുടങ്ങിയതിനെത്തുടര്‍ന്ന് അടിമാലി ടൗണില്‍ ഭിക്ഷ യാചിച്ചു സമരംനടത്തിയ ഇവര്‍ക്കെതിരേ സോഷ്യല്‍മിഡിയയിലും സൈബറിടങ്ങളിലും വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ക്കു സ്വത്തുണ്ടെന്നും രണ്ട് വീടുണ്ടെന്നും വാര്‍ത്തകള്‍വരെ സൃഷ്ടിക്കപ്പെട്ടിരുന്നു.
തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് ഇവര്‍ പഞ്ചായത്ത് അംഗത്തിന്‍റെ സഹായത്തോടെ അപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണത്തില്‍ ഇവര്‍ പെൻഷൻ യോഗ്യതയുള്ളവരാണെന്നും സ്വത്തില്ലെന്നും സാക്ഷ്യപത്രം നല്‍കിക്കഴിഞ്ഞു.
തന്‍റെ പേരില്‍ ഉണ്ടെന്നു പറയുന്ന ഒന്നരയേക്കര്‍ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായിട്ടാണ് മറിയക്കുട്ടി ഓഫീസിലെത്തിയത്. ആകെയുള്ള അഞ്ച് സെന്‍റ് സ്ഥലവും വീടും സുഖമില്ലാത്ത തന്‍റെ ഇളയമകള്‍ക്ക് എഴുതി നല്‍കിയിരുന്നു. തന്‍റെ പേരില്‍ ഒരു സെന്‍റ് ഭൂമി പോലും ഇല്ലെന്നാണ് മറിയക്കുട്ടി പറയുന്നത്.
കഴിഞ്ഞ ദിവസമാണ് മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്.