മറയൂര്‍: കുങ്കുമപ്പൂ കാന്തല്ലൂര്‍ പെരുമലയിലും വിളഞ്ഞു. പ്രദേശവാസിയും വി.എഫ്.പി.സി.കെ. ലേലവിപണിയുടെ ഫീല്‍ഡ് അസിസ്റ്റന്റുമായ ബി.
രാമമൂര്‍ത്തിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കുങ്കുമപ്പൂ കൃഷി ചെയ്തത്.
ബെംഗളൂരു ഇന്ത്യൻ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.വി. വെങ്കിടസുബ്രഹ്മണ്യൻ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യയില്‍ കശ്മീരിലാണ് വൻതോതില്‍ കുങ്കുമപ്പൂ വിളയുന്നത്. എന്നാല്‍, അവിടുത്തേതിനേക്കാള്‍ 1.5 മില്ലിമീറ്റര്‍ വലുപ്പം പെരുമലയിലെ പൂവിന് കൂടുതലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് കുങ്കുമപ്പൂ വിളവെടുക്കുന്നത്. കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ അനുകൂലമായതിനാല്‍ അടുത്തവര്‍ഷം അഞ്ചേക്കറില്‍ കൃഷി ചെയ്യും. ഇതിന് മുൻപ് കൊടൈക്കനാലില്‍ ഒരു കര്‍ഷകൻ കുങ്കുമപ്പൂ കൃഷി ചെയ്തിരുന്നു.
രണ്ടാംവട്ടം വിജയം
ശാന്തൻപാറപാറ ആസ്ഥാനമായ ഇടുക്കി കൃഷിവികാസ് കേന്ദ്രയാണ് ജില്ലയില്‍ കുങ്കുമപ്പൂ കൃഷിയുടെ പരീക്ഷണം നടത്താൻ മുന്നോട്ടുവന്നത്. ഐ.സി.എ.ആര്‍. ഇതിന് സഹായം നല്‍കി. രാമമൂര്‍ത്തിയുള്‍പ്പടെ കുറച്ച് കര്‍ഷകര്‍ കൃഷി ചെയ്യാൻ തയ്യാറായി.
കഴിഞ്ഞവര്‍ഷം കാന്തല്ലൂര്‍ പെരുമല, വട്ടവട പഴത്തോട്ടം, ഉടുമ്ബൻചോല, വാഗമണ്‍ എന്നിവിടങ്ങളില്‍ കൃഷിചെയ്തു. എന്നാല്‍ കനത്തമഴയായതിനാല്‍ പൂക്കള്‍ കൊഴിഞ്ഞുപോയി.
കൃഷി വികാസ് കേന്ദ്രത്തിലെ ഡോ. മാരിമുത്തുവും ഡോ.സുധാകര്‍ സൗന്ദര്‍രാജും ശ്രീനഗറിലെ പാമ്ബൂര്‍ ഗ്രാമത്തില്‍നിന്നാണ് ഗുണമേൻമയുള്ള വിത്തുകള്‍ വീണ്ടും കൊണ്ടുവന്നത്.
രാമമൂര്‍ത്തി വീണ്ടും കൃഷിചെയ്തു. 25 സെന്റ് സ്ഥലത്തായിരുന്നു കൃഷി. 12 സെന്റ് തുറന്നസ്ഥലത്തും ബാക്കി പോളിഹൗസിലും 200 കിലോ കിഴങ്ങ് നട്ടു. കൃത്യമായി പരിപാലിച്ചു. നല്ല വിളവാണ് ലഭിച്ചത്. ഇപ്രാവശ്യം വണ്ടൻമേട് ചേറ്റുകുഴിയില്‍ അരുണും കൃഷി ചെയ്തു. അവിടെയും പൂത്തിട്ടുണ്ട്.
കൃഷി വിജയമായതിനാല്‍ പരീക്ഷണം തുടരും.
ശാസ്ത്രജ്ഞൻ മാത്യു, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ്, കൃഷി ഓഫീസര്‍ സതീഷ് തുടങ്ങിയവരും വിളവെടുപ്പിനെത്തിയിരുന്നു.
കൃഷി ഇങ്ങനെ
കിഴങ്ങ് നട്ടാല്‍ 30 മുതല്‍ 50 ദിവസത്തിനകം വിളവെടുക്കാം. കിഴങ്ങിന്റെ വലുപ്പമനുസരിച്ച് മൂന്നുമുതല്‍ അഞ്ചു പൂവരെ ലഭിക്കും. ഒരു ഏക്കറില്‍ ഒരു ലക്ഷം കിഴങ്ങുവരെ നടാം. ഇതില്‍നിന്നും 2.4 ലക്ഷം മുതല്‍ 2.50 ലക്ഷം പൂക്കള്‍ കിട്ടും. ഇതിന് ഒന്നരക്കിലോഗ്രാം തൂക്കം വരും. ഒരുകിലോ കുങ്കുമപ്പൂവിന് മൂന്നുലക്ഷം രൂപയാണ് വിപണി വില.
ഏറെ ഗുണമുള്ള പൂവ്
ശ്രീനഗറിലേതിനേക്കാള്‍ ഗുണം, മണം, വലുപ്പം എന്നിവ കാന്തല്ലൂര്‍ പെരുമലയിലെ കുങ്കുമപ്പൂവിനുണ്ട്. കുങ്കുമപ്പൂ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും മണ്ണുമാണ് പെരുമലയില്‍.
ഡോ. വി. വെങ്കിട സുബ്രഹ്മണ്യൻ
(ബെംഗളൂരു ഐ.സി.എ.ആര്‍. ഡയറക്ടര്‍)