ദോഹ: തണുപ്പുകാലമെത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശൈത്യകാല ക്യാമ്ബുകള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നാലെ പരിശോധനയും സജീവമാക്കി പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം.
നവംബര്‍ ഒന്നു മുതല്‍ രണ്ടാഴ്ചക്കുള്ളിലായി നിയമലംഘനം നടത്തിയ 13 ക്യാമ്ബുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
ക്യാമ്ബുകളുടെ യഥാര്‍ഥ ഉടമകള്‍ മറ്റുള്ളവര്‍ക്ക് വാടകക്ക് നല്‍കിയത് ഉള്‍പ്പെടെയുള്ള സംഭവങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷൻ വിഭാഗം അസി. ഡയറക്ടറും ശൈത്യകാല ക്യാമ്ബിങ് സീസണ്‍ മേധാവിയുമായ ഫവാസ് അല്‍ ഷംരി പറഞ്ഞു. ലഖ്വിയ, പരിസ്ഥിതി സംരക്ഷണ വിഭാഗം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകള്‍. ക്യാമ്ബുകള്‍ക്കായി നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്ബുകളുടെ ഉടമകള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പാട്ടത്തിനു നല്‍കുന്നത് അറിയിച്ച് പരസ്യം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിക്കുകയും ക്യാമ്ബുകള്‍ നീക്കം ചെയ്യുകയും ചെയ്തത്. ഇത്തരം സാഹചര്യങ്ങളില്‍ ടെന്റുകളും കാബിനുകളും മറ്റ് ക്യാമ്ബിങ് ഉപകരണങ്ങളും മുൻകൂര്‍ അറിയിപ്പ് കൂടാതെ കണ്ടുകെട്ടും. ഭൂരിഭാഗം ക്യാമ്ബംഗങ്ങളും ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, ക്യാമ്ബിങ് മേഖലകളില്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം മന്ത്രി ഡോ. ഫാലിഹ് ബിൻ നാസര്‍ ബിൻ അഹമ്മദ് ബിൻ അലി ആല്‍ഥാനി സന്ദര്‍ശിച്ചു. വടക്കൻ, സെൻട്രല്‍, തെക്കൻ മേഖലകളിലെ ക്യാമ്ബിങ് ഏരിയകളാണ് മന്ത്രിയും സംഘവും വിലയിരുത്തിയത്.