മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെജാറുവില്‍ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന കേസിലെ പ്രതിക്കെതിരെ ജനരോഷം.
വ്യാഴാഴ്ച വൈകീട്ട്, കൂട്ടക്കൊല നടന്ന വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു ആള്‍ക്കൂട്ടത്തിന്റെ രോഷം.
കേസിലെ പ്രതി എയര്‍ ഇന്ത്യ കാബിൻ ക്രൂ ജീവനക്കാരൻ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലെയെ (39) വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചത്. എന്നാല്‍, ജനക്കൂട്ടം ബാരിക്കേഡുകള്‍ ചാടിക്കടന്ന് കൊലപാതകിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.
പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉഡുപ്പി ജില്ല കോടതി 14 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്ബൻകട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ചില പത്രങ്ങളും ചാനലുകളും പോര്‍ട്ടലുകളും കുടുംബത്തിന് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഉഡുപ്പി മുസ്‌ലിം ഒര്‍ക്കൂട്ട (ഐക്യവേദി) അടിയന്തര യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. ജില്ല പൊലീസിന്റെ ചടുലമായ നീക്കത്തെ അനുമോദിച്ചു. പൊലീസ് കണ്ടെത്താത്ത നുണകള്‍ വാര്‍ത്തയായി നല്‍കുകയാണെന്ന് യോഗം ആരോപിച്ചു.