ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ വീണ്ടും ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ.
അപെക് ഉച്ചകോടിയില്‍ പങ്കെടുക്കാൻ സാൻഫ്രാൻസിസ്കോയിലെത്തിയ ഷിയുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് ബൈഡന്റെ പരാമര്‍ശം. ഒരു കമ്യൂണിസ്റ്റ് രാജ്യത്തെ വര്‍ഷങ്ങളായി നയിക്കുന്നുവെന്നനിലയില്‍ ഷി ഒരു ഏകാധിപതിതന്നെയാണ്. യു.എസിന്റെ ഭരണകൂടവ്യവസ്ഥിതിയില്‍നിന്ന് തീര്‍ത്തും വിഭിന്നമാണ് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര അകല്‍ച്ച പരിഹരിക്കുന്നതില്‍ നേട്ടമുണ്ടാക്കാനായെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണിലൂം സമാനപരാമര്‍ശം ബൈഡൻ നടത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്തുന്നതിന് കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഉന്നതതലത്തിലുള്ള സൈനിക ആശയവിനിമയബന്ധം പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. ഫോസില്‍ ഇന്ധനം ഒഴിവാക്കി പരിസ്ഥിതിമലിനീകരണം തടയാനുള്ള ബദല്‍ ഊര്‍ജ കരാറിലും കൂടിക്കാഴ്ചയ്ക്കുമുമ്ബുതന്നെ ഇരുരാജ്യങ്ങളും ധാരണയായി.