തിരുവന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തിരുവ കുറച്ച കേന്ദ്ര സർക്കാരിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മാസങ്ങളായി മുപ്പത് രൂപയോളം വർധിപ്പിച്ചതിനു ശേഷം അഞ്ചു രൂപ കുറയ്ക്കുന്നത് പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലി നൽകുന്നത് പോലെയാണെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രം നികുതി കുറച്ചതിനു ആനുപാതികമായി കേരളവും വില കുറച്ചിട്ടുണ്ട്. കേന്ദ്രം ഇപ്പോൾ കുറച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിനും നികുതി കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടയിൽ കേരളം നികുതി കൂട്ടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൽ കോവിഡിന്റെ അടക്കം വലിയ ബാധ്യതയുണ്ട്. ഇന്ധന വിലയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തിന്റെ കാര്യങ്ങൾ നടക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ കൂട്ടിയ നികുതിയാണ് കുറച്ചതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം എക്സൈസ് നികുതി കൂട്ടിയപ്പോൾ അതിന്റെ അർഹമായ വിഹിതം സംസ്ഥാനത്തിന് തന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നികുതിയിൽ ഡീസലിന് പത്ത് രൂപ കുറച്ചപ്പോൾ സംസ്ഥാനം 2.50 രൂപയും പെട്രോളിന് അഞ്ചു രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും കേരളത്തില്‍ കുറവ് വന്നതായും ധനമന്ത്രി പറഞ്ഞു.