യെമൻ സന്ദര്‍ശിക്കാൻ അനുമതി നല്‍കണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സര്‍ക്കാരിനു കൈമാറാൻ പ്രേമകുമാരിയോട് കോടതി ആവശ്യപ്പെട്ടു.
എന്നാല്‍ യെമനിലെ നിയമപ്രശ്നമായതിന്‍റെ പരിമിതിയുണ്ടെന്നും നിമിഷപ്രിയയ്ക്ക് സാധ്യമായ എല്ലാ നയതന്ത്ര സഹായവും നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
2017ല്‍ യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ യെമൻ തലസ്ഥാനമായ സന ജയിലില്‍ കഴിയുന്നത്. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തേ യെമൻ കോടതി തള്ളിയിരുന്നു.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) നഷ്‌ടപരിഹാരമായി നല്‍കേണ്ടിവരുമെന്നും യെമൻ ജയിലധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.