ഗാസയില്‍ വീണ്ടും ഇസ്രയേല്‍ അധിനിവേശം ഉണ്ടാകരുത്. അതുപോലെതന്നെ ഗാസ വീണ്ടും ഭീകരതയുടെ വിളനിലമാകാനും പാടില്ല. പലസ്തീൻകാര്‍ക്കു രാഷ്‌ട്രീയ അവകാശങ്ങളും സ്വന്തം രാജ്യം ഭരിക്കാനുള്ള കഴിവുമാണ് ഉണ്ടാകേണ്ടത്.
ഗാസയിലെ അല്‍ഷിഫ ആശുപത്രിക്കു കീഴെയുള്ള തുരങ്കങ്ങളില്‍ ഹമാസിന്‍റെ കമാൻഡ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു. ആശുപത്രിയും സ്കൂളും മറയാക്കുന്നതിലൂടെ ഹമാസ് എല്ലാവരുടെയും സുരക്ഷ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധാനന്തരം ഗാസയുടെ സുരക്ഷാചുമതല ഏറ്റെടുക്കുമെന്ന ഇസ്രേലി നേതാക്കളുടെ പ്രസ്താവനകളില്‍ യുഎസിനുള്ള എതിര്‍പ്പാണു ബ്ലിങ്കൻ വ്യക്തമാക്കിയത്. ഗാസയുടെ ഭാവിയില്‍ വെസ്റ്റ്ബാങ്കിലെ പലസ്തീൻ ഭരണകൂടത്തെയും ഉള്‍പ്പെടുത്താനാണു യുഎസ് ശ്രമിക്കുന്നത്. ഗാസയില്‍ പലസ്തീൻ അഥോറിറ്റി ഭരണം വേണ്ടെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിട്ടുള്ളത്.
ബ്ലിങ്കൻ കഴിഞ്ഞദിവസം ഇസ്രേലി പ്രതിപക്ഷ നേതാവും യുദ്ധകാര്യ മന്ത്രിസഭാംഗവുമായ ബെന്നി ഗാന്‍റ്സിനെ ഫോണില്‍ വിളിച്ച്, വെസ്റ്റ്ബാങ്കിലെ സംഘര്‍ഷം ശമിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ഈജിപ്ഷ്യൻ, ജോര്‍ദാനിയൻ വിദേശകാര്യ മന്ത്രിമാരുമായും ഫോണില്‍ ബന്ധപ്പെട്ട ബ്ലിങ്കൻ, ഗാസയിലെ പല്തീനികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു ചര്‍ച്ച ചെയ്തു.