തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന നവകേരള സദസ് പരിപാടിയ്ക്കായി സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.
ഇതുസംബന്ധിച്ചുളള ബസുകളുടെ ഇന്ധനച്ചെലവും ഡ്രൈവര്‍മാരുടെ ബാറ്റയും സംഘാടക സമിതി വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സംഘാടകര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ബസുകള്‍ സ്കൂള്‍ അധികൃതര്‍ക്ക് വിട്ടുനല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന പൊതുജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ചാണ് പുതിയ ഉത്തരവ്. നവകേരള സദസിന് മഞ്ചേശ്വരത്താണ് ആദ്യ വേദിയൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ക്യാബിനറ്റ് ബസ് ഇന്ന് പുലര്‍ച്ചയോടെ കാസര്‍ഗോട് എത്തിച്ചു. കാസര്‍കോട് എആര്‍ ക്യാമ്ബിലാണ് ഇപ്പോള്‍ ബസുളളത്. മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെ കാസര്‍കോട് എത്തും. മറ്റുളളവര്‍ ഇന്നലെ മുതല്‍ തന്നെ ജില്ലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം മൂന്നരയോടെ കാസര്‍കോട്ടെ പൈവളികെയില്‍ നവകേരള സദസിന്റെ ഉദ്ഘാടനം പിണറായി വിജയൻ നിര്‍വഹിക്കും. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ തുടങ്ങിയ നാല് മണ്ഡലങ്ങളില്‍ നാളെയാണ് മണ്ഡലം സദസ് നടക്കുന്നത്. പരിപാടിയെ തുടര്‍ന്ന് ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
നവകേരള സദസ് നടക്കുന്ന ദിവസങ്ങളില്‍ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ ഒമ്ബത് മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പൊതുജനങ്ങളുടെ മുൻപിലെത്തും. മണ്ഡലങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.