കൊച്ചി: ലൈഫ് മിഷൻ കേസിനു പിന്നാലെ കരുവന്നൂര്‍ കേസിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) ക്രൈംബ്രാഞ്ചും ‘ഏറ്റുമുട്ടാൻ’ ഒരുങ്ങുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ബാങ്കില്‍ നിന്നടക്കം പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പു തേടി ക്രൈംബ്രാഞ്ച് പ്രത്യേക സാമ്ബത്തിക കോടതിയെ (പി.എം.എല്‍.എ) സമീപിച്ചതോടെയാണിത്.
പ്രതികളില്‍നിന്നും സാക്ഷികളില്‍നിന്നും പിടിച്ചെടുത്ത രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുമ്ബോള്‍ ക്രൈംബ്രാഞ്ച് കേസന്വേഷണത്തില്‍ ഇടപെടുന്നതു പ്രതികളുടെ കള്ളപ്പണം കണ്ടുകെട്ടാനുള്ള നടപടിയെ മന്ദീഭവിപ്പിക്കുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.
കരുവന്നൂര്‍ കേസില്‍ നിക്ഷേപകര്‍ക്കും ബാങ്കിനും നഷ്ടപ്പെട്ട 350 കോടി രൂപ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) കണ്ടുകെട്ടി പ്രതികളില്‍നിന്നു തിരിച്ചുപിടിക്കാനുള്ള ഇ.ഡിയുടെ നീക്കത്തിനു തടസ്സമുണ്ടാക്കുന്നതാണ് ക്രൈംബ്രാഞ്ച് നീക്കമെന്നാണ് വിലയിരുത്തല്‍. ബിനാമി വായ്പ തട്ടിപ്പിലൂടെ മുതല്‍ ഇനത്തില്‍ 180 കോടി രൂപയോളം നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
ഇതില്‍ പ്രതികളുടെ 87 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. ശേഷിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി ബാങ്കില്‍ സമര്‍പ്പിക്കുന്നതോടെ പണം നഷ്ടപ്പെട്ട മുഴുവൻ നിക്ഷേപകര്‍ക്കും ബാങ്കിനും കോടതിയെ സമീപിച്ച് അവരുടെ പണം തിരികെ വാങ്ങാൻ കഴിയും. ഈ നടപടി തടസ്സപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും നിക്ഷേപകര്‍ക്കെതിരായ നീക്കമാണിതെന്നുമാണ് ഇ.ഡി വിശദീകരണം.
അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്ബോള്‍ വെറുതെ ഇടപെട്ട് കുഴപ്പമുണ്ടാക്കാതെ സഹകരിച്ചു മുന്നോട്ടുപോകണമെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ ഹരജി തള്ളണമെന്നും പി.എം.എല്‍.എ കോടതിയില്‍ ഇ.ഡി ബോധിപ്പിച്ചു.