ദുബൈ: ഇതിഹാസതാരങ്ങള്‍ ഏറ്റുമുട്ടിയ ലജൻഡ് ഫുട്ബാള്‍ ലീഗിന്റെ ഉദ്ഘാടനമത്സരത്തില്‍ വേള്‍ഡ് ഇലവന് ഉജ്ജ്വല ജയം.
ദുബൈ ആല്‍മക്തൂം സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മൂന്നിനെതിരെ എട്ടു ഗോളിനാണ് റെഡ് ഡെവിള്‍സിനെ തോല്പിച്ചത്.
ഇന്ത്യയില്‍നിന്നുള്ള ഏക ന്യൂസ് ചാനലായി മീഡിയ വണ്‍ മീഡിയ പാര്‍ട്ണറായ മത്സരം വീക്ഷിക്കാൻ ആയിരക്കണക്കിന് കാണികള്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
റെഡ് ഡെവിള്‍സിനു കീഴില്‍ മുൻ മാഞ്ചസ്റ്റര്‍ താരങ്ങള്‍ അണിനിരന്നപ്പോള്‍ വിവിധ രാജ്യങ്ങളിലെ ലോകോത്തര താരങ്ങളുമായാണ് വേള്‍ഡ് ഇലവൻ കളത്തിലിറങ്ങിയത്. എട്ടാം മിനിറ്റില്‍ മുൻ ഫ്രഞ്ച് താരം ലുഡോവിക്ക് ഗ്വിലിയാണ് ലോക ഇലവനായി ആദ്യ ഗോള്‍ നേടിയത്. 15ാം മിനിറ്റില്‍ സാഗ്നയിലൂടെ വീണ്ടും മുന്നിലെത്തി. എന്നാല്‍, 28ാം മിനിറ്റില്‍ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിത്രി ബര്‍ബറ്റോവ്, റെഡ് ഡെവിള്‍സിനായി ആദ്യ ഗോള്‍ നേടി.
മറ്റൊരു ബ്ലാസ്റ്റേഴ്സ് മുൻ താരമായ ഡേവിഡ് ജെയിംസ് പെനാല്‍റ്റി തടുത്തിട്ടെങ്കിലും ബെര്‍ബറ്റോവ് അത് വീണ്ടും ഗോളാക്കുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു ഗോള്‍ മഴ. 58ാം മിനിറ്റില്‍ വാൻക്വര്‍, സീഡോഫ് (62), മലൂദ (65), മെൻഡി (75), പിക്വെ (80), പെരസ് (85) എന്നിവര്‍ ലോക ഇലവനായി വല കുലുക്കി. 69ാം മിനിറ്റില്‍ പാട്രിക് വിയെരയും 79ാം മിനിറ്റില്‍ ബര്‍ബറ്റോവുമാണ് റെഡ് ഡെവിള്‍സിന്റെ മറ്റു ഗോളുകള്‍ നേടിയത്. കളിക്ക് ശേഷം പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരവും നടന്നു. ലീഗിന്റെ അടുത്ത ഘട്ടം ജനുവരിയില്‍ ഇന്ത്യയില്‍ നടക്കും.