മംഗളൂരു: ഉഡുപ്പി ജില്ലയിലെ മല്‍പെ നജാറുവില്‍ കുടുംബത്തിലെ നാലു പേരെ കൊല്ലാൻ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലെ (39) ഉപയോഗിച്ച ആയുധവും രക്തംപുരണ്ട വസ്ത്രങ്ങളും മാസ്കും കേസ് അന്വേഷണ സംഘം കണ്ടെടുത്തു.
കൃത്യം ചെയ്ത ശേഷം പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ പറഞ്ഞു.
ഉഡുപ്പിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയില്‍ കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും പാലത്തില്‍ നിന്ന് ഫല്‍ഗുനി പുഴയിലേക്ക് വലിച്ചെറിഞ്ഞു എന്നായിരുന്നു പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് മംഗളൂരുവിലെ താമസസ്ഥലത്താണെന്ന് മൊഴി മാറ്റി. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മംഗളൂരു ബിജായിലെ ഫ്ലാറ്റില്‍ നിന്ന് എല്ലാം കണ്ടെത്തുകയായിരുന്നു.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്ബൻകട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അരുണ്‍. പ്രതിയെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.