കോട്ടക്കല്‍: ഗതാഗത നിയമത്തെ ദുരുപയോഗം ചെയ്ത് സ്വകാര്യ ബസുകള്‍ക്ക് വീണ്ടും സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കാനുള്ള നീക്കം സാധാരണക്കാരായ യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ ദുരിതമാകുമെന്ന് പൊതുഗതാഗത സംരക്ഷണ സമിതി യോഗം മുന്നറിയിപ്പ് നല്‍കി.
1992 മുതല്‍ രണ്ടു പതിറ്റാണ്ടോളം കേസ് നടത്തി 2013ല്‍ സര്‍ക്കാറിന് അനുകൂലമായി സമ്ബാദിച്ച കോടതിവിധി അട്ടിമറിക്കാനിടയാക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. നേരത്തേ സൂപ്പര്‍ ക്ലാസ് സര്‍വിസ് നടത്തിയ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാതെ സര്‍ക്കാര്‍ പൊതുജന താല്‍പര്യാര്‍ഥം 2016ല്‍ ഇത്തരം ബസുകളെ ഓര്‍ഡിനറി ലിമിറ്റഡായി സര്‍വിസ് നടത്താൻ അനുവദിക്കുകയായിരുന്നു.
ഓര്‍ഡിനറി ബസുകള്‍ക്ക് വീണ്ടും ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കിയാല്‍ സ്റ്റേജ് കൊള്ളയും ചാര്‍ജ് കൊള്ളയും നടത്തി സാധാരണക്കാരായ യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യും. മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് യാത്ര ഇളവ് നിഷേധിക്കുന്ന സ്ഥിതിയാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. കുഞ്ഞാലൻ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീൻ കോയ വെളിമുക്ക്, പി.വി.എസ്. പടിക്കല്‍, കെ.പി. വാസുദേവൻ, പറമ്ബില്‍ മുഹമ്മദലി, പി. സുരേന്ദ്രൻ എന്നിവര്‍ സംസാരിച്ചു.