തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബൻ സഹകരണ ബാങ്ക് അംഗങ്ങള്‍ക്കായി പ്രഖ്യാപിച്ച 10 ശതമാനം ലാഭവിഹിതം ബാങ്കിലെ മുതിര്‍ന്ന അംഗവും ആദ്യകാല ചെയര്‍മാനുമായ കെ.പി.
അച്യുതന് നല്‍കി ബാങ്ക് ചെയര്‍മാൻ ടി.സി. ഷിബു വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജില്ലയിലെ മികച്ച അര്‍ബൻ ബാങ്കിനുള്ള ഒന്നാം സ്ഥാനവും സഹകരണ നിക്ഷേപ സമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ചതിനുള്ള പുരസ്കാരവും പീപ്പിള്‍സ് അര്‍ബൻ സഹകരണ ബാങ്ക് ചെയര്‍മാൻ മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശര്‍മ്മയില്‍ നിന്നും വ്യാഴാഴ്ച ഏറ്റുവാങ്ങിയിരുന്നു.
942.77 കോടി രൂപ നിക്ഷേപവും 619.43 കോടി രൂപ വായ്പയും 1562 കോടി രൂപ ബിസിനസുമുള്ള ബാങ്ക് 2023 സാമ്ബത്തിക വര്‍ഷത്തില്‍ 5.88 കോടി രൂപ ലാഭമാണ് നേടിയത്. എല്ലാ അംഗങ്ങള്‍ക്കും ബാങ്കിന്റെ 21 ശാഖകളില്‍ നിന്നും വരും ദിവസങ്ങളില്‍ ലാഭവിഹിതം വിതരണം ചെയ്യുമെന്ന് ബാങ്ക് ചെയര്‍മാൻ പറഞ്ഞു.
ഭവന നിര്‍മ്മാണ വ്യക്തിഗത വായ്പ 50 ലക്ഷത്തില്‍ നിന്ന് 1.40 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന സോളാര്‍ വായ്പാ പദ്ധതിയില്‍ വായ്പ തുക വര്‍ദ്ധിപ്പിച്ചിട്ടുള്ളതായും ചെയര്‍മാൻ അറിയിച്ചു.
‘നവകേരളീയം കുടിശിക നിവാരണം 2023 രണ്ടാം ഘട്ടം’ പദ്ധതി പ്രകാരം 23, 24, 27 തീയതികളില്‍ ബാങ്കിന്റെ വൈറ്റില, പാലാരിവട്ടം, ഹെഡ് ഓഫീസ് എന്നിവിടങ്ങളില്‍ വച്ച് വായ്പാ കുടിശിക തീര്‍ക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുമെന്ന് സി.ഇ.ഒ ജയപ്രസാദ് അറിയിച്ചു. നൂറ് വര്‍ഷത്തിലേറെ സേവന പാരമ്ബര്യമുള്ള പീപ്പിള്‍സ് അര്‍ബൻ ബാങ്കിന്റെ സമാനമായ രീതിയിലുള്ള പേര്, കളര്‍ സ്കീം, ഫോണ്ട്, ലോഗോ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഇടപാടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.