ആറ്റിങ്ങല്‍: ഗതാഗതനിയന്ത്രണം രാമച്ചംവിളയില്‍ അപകട സാധ്യത സൃഷ്ടിക്കുന്നതായി ആക്ഷേപം. ദേശീയപാത ആരുവരിപ്പാതയായി നിര്‍മിക്കുന്നതിന് ആറ്റിങ്ങലില്‍ നഗരം ഒഴിവാക്കിയാണ് ബൈപാസ് മാതൃകയില്‍ റോഡ് നിര്‍മിക്കുന്നത്.
ആറ്റിങ്ങല്‍-ചിറയിൻകീഴ് റോഡില്‍ രാമച്ചംവിള ഭാഗത്താണ് ഈ റോഡ് വന്നു ചേരുന്നത്. ഇവിടെ അടിപ്പാത നിര്‍മാണത്തിന് റോഡ് കുഴിച്ചുതുടങ്ങി. ഇതിന്‍റെ ഭാഗമായി വാഹനഗതാഗതം വഴിതിരിച്ചുവിട്ടു.
ചിറയിൻകീഴ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കടുവയില്‍ ഏല വഴിയും, ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ണങ്കരക്കോണം വഴിയും കറങ്ങിയാണ് പോകുന്നത്. ഇതിനായി പ്രത്യേകം പാത ഇരുഭാഗത്തും നിര്‍മിച്ചു. കുഴികളിലേക്ക് വാഹനങ്ങള്‍ വീഴാതിരിക്കാൻ ബോര്‍ഡുകളും സ്ഥാപിച്ചു.
എന്നാല്‍, ഈ ഭാഗത്ത് തെരുവു വിളക്കുകളില്ല. തിരിച്ചുവിടുന്ന റോഡില്‍ സന്ധ്യ കഴിഞ്ഞാല്‍ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. കൂരിരുട്ടിലാണ് വാഹനങ്ങളും കാല്‍നടക്കാരും ഒക്കെ കടന്നുപോകുന്നത്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. പ്രത്യേകിച്ച് മുപ്പതടി വരെ താഴ്ചയുള്ള കുഴിയെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. ജീവൻ പണയം വെച്ചാണ് ഇതിലേയുള്ള യാത്രയെന്ന് തദ്ദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
അടിയന്തരമായും ഈ ഭാഗത്ത് താല്‍ക്കാലിക വിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രധാന പാതയായിട്ടും ഇവിടെ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന കാര്യം അധികൃതര്‍ മുൻകൂട്ടി അറിയിച്ചിരുന്നില്ല. ഇതറിയാതെ വരുന്ന വാഹനങ്ങള്‍ പലതും ഇവിടെ പെട്ടെന്ന് ബ്രേക്കിട്ടു നിര്‍ത്താൻ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.