ആലുവ: കുറഞ്ഞ കാലത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ആലുവയുടെ രാഷ്ട്രീയ – സാമൂഹിക രംഗങ്ങളില്‍ സ്ഥാനം നേടിയ പൊതുപ്രവര്‍ത്തകയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതയായ ഷെല്‍ന നിഷാദ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായാണ് ഷെല്‍ന രംഗത്തുവന്നത്. എന്നാല്‍, ദിവസങ്ങള്‍ക്കകം ജനഹൃദയങ്ങള്‍ കീഴടക്കാൻ അവര്‍ക്കായി. സ്ഥാനാര്‍ഥിത്വവുമായി പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട വിവാദങ്ങളെയടക്കം എളുപ്പത്തില്‍ മറികടന്നായിരുന്നു അവരുടെ മുന്നേറ്റം. അതിനാല്‍ തന്നെ, കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായിരുന്നിട്ടും സിറ്റിങ് എം.എല്‍.എ കൂടിയായിരുന്ന അൻവര്‍ സാദത്തിന് പര്യടനത്തില്‍ ഏറെ വിയര്‍ക്കേണ്ടി വന്നു. രാഷ്ട്രീയ രംഗത്ത് അപരിചിത സ്ഥാനാര്‍ഥിയായതിനാല്‍ തങ്ങള്‍ക്ക് എളുപ്പം ജയിച്ച് കയറാമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഷെല്‍ന ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ മത്സരം കനത്തതായി മാറി.നിയോജക മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഇടതുപക്ഷത്തെ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍റെ ഭാര്യക്ക് സി.പി.എം ആലുവ സീറ്റ് നല്‍കിയതോടെ ഇടത് സ്‌ഥാനാര്‍ഥി മോഹികളും പാര്‍ട്ടി നേതാക്കളും നിരാശയിലായി. പാര്‍ട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുത്ത നേതാക്കളെ പോലും അവഗണിച്ച്, പാര്‍ട്ടിയുമായോ പൊതുപ്രവര്‍ത്തനവുമായോ യാതൊരു ബന്ധവുമില്ലാത്തയാളെ സ്‌ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍, പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഷെല്‍ന നിഷാദിന് പ്രചാരണം ആരംഭിക്കാൻ കഴിഞ്ഞിരുന്നു. സൗമ്യമായ സമീപനങ്ങളാല്‍ ഇടത് നേതാക്കളെ ഉടൻ കയ്യിലെടുക്കാനും പ്രചാരണം ശക്തമാക്കാനും അവര്‍ക്കായി. മുൻ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. മുഹമ്മദാലിയുടെ മകന്‍റെ ഭാര്യയെന്ന നിലയിലാണ് ഷെല്‍ന നിഷാദിനെ സി.പി.എം രംഗത്തിറക്കിയത്. കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കി ആലുവ നിയമസഭ മണ്ഡലം തിരികെ പിടിക്കലായിരുന്നു സി.പി.എം ലക്ഷ്യമിട്ടത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും മണ്ഡലമാകെ നിറഞ്ഞുനില്‍ക്കാൻ ഷെല്‍നക്കായിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തോടെ ഷെല്‍ന തന്‍റെ തൊഴിലിലേക്ക് ഒതുങ്ങി മാറുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ അവര്‍ നിറഞ്ഞ് നിന്നു. കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ രൂപകല്‍പ്പനയില്‍ ആര്‍ക്കിടെക്ടായ ഷെല്‍ന പങ്കാളിത്തം വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ മികച്ച വിദ്യാര്‍ഥിനിയായിരുന്ന ഷെല്‍ന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ടിന്‍റെ നിരവധി പരിപാടികളുടെ സംഘാടകരില്‍ ഒരാളായിരുന്നു. പൊതുമേഖലയിലും തൊഴില്‍ മേഖലയിലും നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ഗുരുതര രോഗം ഷെല്‍നയെ പിടികൂടുന്നത്. ഇതോടെ ചികിത്സയുമായി ഒതുങ്ങി കൂടേണ്ടി വരികയായിരുന്നു.