ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നേടുമെന്ന് പ്രവചിച്ച കൊല്‍ക്കത്തയിലെ ജ്യോത്സ്യന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ.
പ്രമുഖ ജ്യോത്സനായ സുമിത് ബജാജിനാണ് ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യൻ ടീമിനൊപ്പം അടിതെറ്റിയത്. എന്നാല്‍, ലോകകപ്പില്‍ തന്‍റെ പ്രവചനം 85 ശതമാനം ശരിയായെന്ന് സുമിത് ബജാജ് ന്യായീകരിച്ച് രംഗത്തെത്തി. നേരത്തെ പല മത്സരങ്ങളും സുമിത് ബജാജ് പ്രവചിച്ചപോലെ നടന്നിരുന്നു.
‘നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യൻ ടീം കിരീടമുയര്‍ത്തും. ഈ ലോകകപ്പില്‍ ഇന്ത്യ നേരിടുന്ന കടുത്ത മത്സരമായിരിക്കും ഇത്. പാറ്റ് കമ്മിൻസിന് (ആസ്ട്രേലിയൻ നായകൻ) തന്‍റെ തീരുമാനങ്ങളില്‍ പശ്ചാത്തപിക്കേണ്ടിവരും’ -ഫൈനലിന്‍റെ തലേദിവസം സുമിത് ബജാജ് ട്വിറ്ററില്‍ പ്രവചനം നടത്തി.
എന്നാല്‍, ഫൈനലില്‍ ഇന്ത്യ ആസ്ട്രേലിയക്ക് മുന്നില്‍ മുട്ടുകുത്തിയതോടെ സുമിത് ബജാജിന്‍റെ ഇതുവരെയുള്ള പ്രവചനങ്ങള്‍ ആഘോഷിച്ചവര്‍ നേരെ തിരിഞ്ഞു. പ്രവചനം കള്ളമാണെന്നും തട്ടിപ്പാണെന്നും പലരും വിമര്‍ശിച്ചു. എന്നാല്‍, തന്‍റെ പ്രവചനം 85 ശതമാനം ശരിയായെന്നാണ് സുമിത് ന്യായീകരിച്ചത്.
‘കടുത്ത ഇന്ത്യൻ ആരാധകനെന്ന നിലയില്‍ ഇന്ത്യ തോല്‍ക്കുന്നത് കാണേണ്ടിവരുന്നത് വേദനാജനകമാണ്. ജ്യോതിഷം ഒരു ശാസ്ത്രമാണ്. അതില്‍ കൂടുതല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ ലോകകപ്പില്‍ ഞാൻ നടത്തിയ ഗവേഷണങ്ങളില്‍ തൃപ്തനാണ്. പ്രവചനങ്ങളില്‍ 85 ശതമാനവും ശരിയായി. വിരാട് കോഹ്ലിയുടെ പ്രകടനം, പ്രധാനപ്പെട്ട നിമിഷങ്ങള്‍, വിക്കറ്റുകള്‍ എന്നിവ സംബന്ധിച്ച പ്രവചനങ്ങളെല്ലാം ശരിയായി വന്നു’ -ഫൈനലിലെ തോല്‍വിക്ക് ശേഷം സുമിത് ബജാജ് പറഞ്ഞു.