കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയനില്‍ അംഗമായ പുല്‍പ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന് രാജ്യത്തെ മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാല്‍ രത്ന പുരസ്‌കാരം.
അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ക്ഷീര മേഖലയിലെ മികച്ച ഇടപെടലിനാണ് അംഗീകാരം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷകരായെത്തിയ 1770 ക്ഷീര സഹകരണ സംഘങ്ങളുമായി മത്സരിച്ചാണ് പുല്‍പ്പള്ളി സംഘം ഈ നേട്ടം കൈവരിച്ചത്. ഗോപാല്‍രത്ന പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണയാണ് മലബാര്‍ മേഖലാ യൂണിയനില്‍ അംഗമായ സംഘത്തിന് ലഭിക്കുന്നത്. കഴിഞ്ഞ തവണ മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം പുരസ്‌കാരം നേടിയിരുന്നു. ദേശീയ ക്ഷീര ദിനമായ ഇന്ന് അസമിലെ ഗുവാഹത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ക്ഷീര വികസന മൃഗസംരക്ഷണമന്ത്രി പര്‍ഷോത്തം രൂപാല പുരസ്‌കാരം സമ്മാനിക്കും.
സംഘത്തിന് പുരസ്‌കാരത്തിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകളും മറ്റും തയ്യാറാക്കി മാര്‍ഗ നിര്‍ദ്ദേശം നല്‍കിയത് മലബാര്‍ മില്‍മയാണ്. മലബാര്‍ മേഖലാ യൂണിയൻ അംഗസംഘങ്ങള്‍ക്ക് നല്‍കുന്ന വൈവിദ്ധ്യമാര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സാമ്ബത്തിക സഹായങ്ങളാണ് അംഗ സംഘങ്ങളുടെ ഈ നേട്ടത്തിന് കാരണം.
ദേശീയതലത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കുന്നത് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാൻ മലബാര്‍ മില്‍മയെ പ്രാപ്തമാക്കുമെന്ന് മില്‍മ ചെയര്‍മാൻ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ പറഞ്ഞു.