മല താഴോട്ട് തുരന്ന് തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള അന്താരാഷ്ട്ര വിദഗ്ധൻ ആര്‍ണോള്‍ഡ് ഡിക്സ് നിര്‍ദേശിച്ച ബദല്‍ രക്ഷാദൗത്യത്തിന് ഞായറാഴ്ച തുടക്കമിട്ടു.
മലമുകളിലേക്ക് എത്തിച്ച യന്ത്രം ഉപയോഗിച്ച് 1.2 മീറ്റര്‍ വ്യാസത്തില്‍ തുരങ്കംവരെ 84 മീറ്റര്‍ കുഴിക്കുന്നതിനാണ് തുടക്കമിട്ടത്. തുരങ്കത്തിന്റെ മേല്‍ക്കൂരവരെ തുരന്നെത്താൻ 100 മണിക്കൂര്‍ എടുക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാത്രി എട്ടോടെ 22 മീറ്ററിലധികം കുഴിച്ചതായി എൻജിനീയര്‍മാര്‍ അറിയിച്ചു.
ദേശീയപാത അതോറിറ്റിയും കര, വ്യോമസേനകളും ദുരന്തനിവാരണ സേനയും അടക്കം 15 ഏജൻസികള്‍ ഒന്നരയാഴ്ച പണിയെടുത്തിട്ടും ഒന്നിന് പിറകെ ഒന്നായി 60 മീറ്റര്‍ നീളത്തില്‍ കുഴല്‍പാത ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഏതാനും മീറ്ററുകള്‍ മാത്രം ബാക്കിനില്‍ക്കെ ഡ്രില്ലിങ് യന്ത്രത്തിന്റെ ബ്ലേഡുകള്‍ കുടുങ്ങി വെള്ളിയാഴ്ച രാത്രിയാണ് ദൗത്യം നിര്‍ത്തിയത്.
കുഴല്‍പാതക്ക് അകത്ത് കുടുങ്ങിയ ബ്ലേഡുകളുടെ വലിയൊരു ഭാഗം ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റിയിട്ടുണ്ട്. ഇനി 13 മീറ്ററില്‍കൂടി ബ്ലേഡ് മുറിച്ചുമാറ്റിയാലേ ഇതുവഴി തുരക്കാൻ സാധിക്കുകയുള്ളൂ. തിങ്കളാഴ്ച രാവിലെ ഇതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് എൻജിനീയര്‍മാര്‍. ബ്ലേഡ് മുറിച്ചുമാറ്റുന്ന മുറക്ക് കുഴല്‍പാത വഴിയുള്ള ഈ രക്ഷാദൗത്യവും തുടരും.
സില്‍ക്യാര തുരങ്കം അവസാനിക്കുന്ന ബാര്‍കോട്ട് ഭാഗത്ത് തോട്ടപൊട്ടിച്ച് തുരങ്കപാത ഒരുക്കുന്നെന്നതാണ് മൂന്നാമത്തെ ദൗത്യമായി അവകാശപ്പെട്ടത്. ഇത് പൂര്‍ത്തിയാകാൻ 40 ദിവസം എടുക്കുമെന്നും എൻ.എച്ച്.ഐ.ഡി.സി.എല്‍ മേധാവി മഹ്മൂദ് അഹമ്മദ് മാധ്യമങ്ങളെ അറിയിച്ചു. യഥാര്‍ഥത്തില്‍ തുരങ്കത്തിന്റെ മറുഭാഗത്ത് കരാര്‍ കമ്ബനി പൂര്‍ത്തിയാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പാതയൊരുക്കലായി അവകാശപ്പെടുന്നത്.