കൂത്താട്ടുകുളം: കുടുംബത്തിന്‍റെ സ്വപ്നസാക്ഷാത്കാരം ബാക്കിയാക്കിയാണ് അതുല്‍ തമ്ബിയെന്ന വിദ്യാര്‍ഥി ലോകത്തുനിന്ന് മടങ്ങിയത്.
പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി പ്ലസ് വണ്ണിന് രാമപുരം സെന്‍റ് അഗസ്റ്റിൻ സ്കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചപ്പോഴേ അഖിലിന്റെ സ്വപ്നമായിരുന്നു എൻജീനിയറാവുകയെന്നത്. പ്ലസ് ടു പൂര്‍ത്തിയാക്കി എൻട്രൻസ് എഴുതിയെങ്കിലും എൻജിനീയറിങ് പ്രവേശനം ലഭിച്ചില്ല.
തുടര്‍ന്ന് തൊടുപുഴ മുട്ടം പോളിടെക്നിക്കില്‍ ചേര്‍ന്ന് ഡിപ്ലോമ പാസായി. തുടര്‍ന്ന് തന്റെ ലക്ഷ്യത്തിലെത്താൻ മൂവാറ്റുപുഴയിലെ സര്‍ക്കാര്‍ കരാറുകാരനൊപ്പം സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചു.
കഴിഞ്ഞ വര്‍ഷം വീണ്ടും പ്രവേശന പരീക്ഷയെഴുതിയാണ് കുസാറ്റില്‍ സീറ്റ് നേടിയത്. ക്ലാസ് ആരംഭിച്ചശേഷം സൂപ്പര്‍വൈസര്‍ ജോലി അവസാനിപ്പിച്ച് എൻജിനീയറിങ്ങിന് ചേരുകയായിരുന്നു. കുസാറ്റിലെ ഹോസ്റ്റലില്‍തന്നെയായിരുന്നു താമസം. വെള്ളിയാഴ്ച കൂത്താട്ടുകുളത്തെ കിഴകൊമ്ബ് കൊച്ചുപാറയില്‍ വീട്ടിലെത്തി തിങ്കളാഴ്ച പുലര്‍ച്ച ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു പതിവ്. കോളജ് ഫെസ്റ്റ് നടക്കുന്നതിനാല്‍ ഈയാഴ്ച വീട്ടില്‍ വരില്ലന്ന് വെള്ളിയാഴ്ച വിളിച്ചുപറഞ്ഞിരുന്നു.
ഇനിയൊരിക്കലും മടിങ്ങിവരാൻ കഴിയാത്തിടത്തേക്കാണ് അതുല്‍ തമ്ബി യാത്രയായത്. അതുലിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നിര്‍വികാരതയോടെയാണ് രക്ഷിതാക്കള്‍ വരവേറ്റത്. ബന്ധുക്കള്‍ ഒപ്പംനിന്നാണ് ഓരോ നിമിഷവും ഇവര്‍ക്ക് ആശ്വാസം പകര്‍ന്നത്. പഠിച്ച് ജോലി നേടി കുടുംബം പോറ്റുമെന്ന പ്രതീക്ഷയാണ് അതുലിന്‍റെ ജീവനൊപ്പം ഇല്ലാതായത്.