ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിച്ച് മണ്ണെടുക്കാൻ ശ്രമം. രാവിലെ മണ്ണുമാന്തി യന്ത്രങ്ങളും ലോറികളുമായി കരാര്‍ കമ്ബനി എത്തുകയായിരുന്നു.
ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ എത്തി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്നാണ് കരാറുകാരൻ പറയുന്നത്.
അതേസമയം, മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ടെന്നും കോടതി വിധി അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നതെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കോടതി വിധി ഉള്ളതിനാല്‍ കുന്നിടിക്കലിനെതിരെ നിരോധന ഉത്തരവ് ഇറക്കുന്നതില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
പാലമേല്‍ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളിയിലാണ് സ്വകാര്യ കരാറുകാര്‍ ഭൂമിവാങ്ങി കുന്നുകളിടിച്ചു മണ്ണെടുക്കുന്നത്. ഇതിനെതിരെ മാസങ്ങളായി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധം ശക്തമാണ്. ഇവിടെ മണ്ണ് ഖനനം നടത്തുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് സെസിന്‍റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായ ഭൂചലനത്തില്‍ പഞ്ചായത്തിലെ 200ഓളം വീടുകള്‍ക്ക് വിള്ളലുണ്ടായി. രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാകുന്ന പ്രദേശം കൂടിയാണ് ഇവിടം.
മറ്റപ്പള്ളി മല നാട്ടുകാരൻ കൂടിയായ മന്ത്രി പ്രസാദും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സര്‍വകക്ഷി യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വീണ്ടും മണ്ണെടുക്കുന്നത്.