തുറവൂര്‍: നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും വാക്കയില്‍ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നില്ലെന്ന് പരാതി.
ഇതുമൂലം പടിഞ്ഞാറെ മനക്കോടം – പള്ളിത്തോട് പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ യാത്ര ഇന്നും ദുരിതപൂര്‍ണ്ണമായി തുടരുന്നു.
പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ മുറവിളികള്‍ക്ക് ഒടുവിലാണ് വാക്കയില്‍ പാലം നിര്‍മ്മിക്കാൻ തീരുമാനിച്ചത്. നിര്‍മാണം പൂര്‍ത്തിയായിട്ടും ഗതാഗത്തിനു തുറന്നു കൊടുക്കാത്തത് രാഷ്ട്രീയ നേട്ടം ലാക്കാക്കിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
തുറവൂര്‍ പഞ്ചായത്തില്‍ ഒറ്റപ്പെട്ടു കിടന്ന പടിഞ്ഞാറെ മനക്കോടം, പള്ളിത്തോട് എന്നീ കരകളെ വേര്‍തിരിക്കുന്ന പൊഴിച്ചാലിനു കുറുകെയാണ് പാലം നിര്‍മിച്ചത്. പാലത്തിന്റെ ഇരു ഭാഗത്തെ സമീപപാതയും പാലത്തില്‍ നിന്നും പടിഞ്ഞാറ് 50 മീറ്റര്‍ ഭാഗത്തെ റോഡും കിഴക്കു വടക്കുഭാഗത്തായി 500 മീറ്റര്‍ ഭാഗത്തെ റോഡും കോണ്‍ക്രീറ്റ് കട്ട വിരിച്ച് റോഡ് വികസിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭാഗത്തെ റോഡു നിര്‍മാണമാണ് ഇനി നടക്കുവാനുള്ളത്. എന്നാല്‍ ഇതിന്റെ പേരില്‍ പാലത്തിന്റെ ഉദ്ഘാടനം അനന്തമായി നീട്ടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
16.80 കോടി രൂപയാണ് പാലത്തിനും സമീപ പാതയ്ക്കുമായി അനുവദിച്ചത്. വര്‍ഷങ്ങള്‍ക്കു മുൻപ് നിര്‍മാണം ആരംഭിച്ചെങ്കിലും മൂന്നു മാസം മുൻപാണ് പാലത്തിന്റെ റോഡുകളുടെയും നിര്‍മാണം ഏറെകുറെ പൂര്‍ത്തിയായത്. ഇരു ഭാഗത്തെയും ശേഷിക്കുന്ന റോഡുകള്‍ വികസിപ്പിച്ച് റോഡിന്റെ പണി പൂര്‍ത്തിയായാല്‍ ബസ് റൂട്ട് അനുവദിച്ച് യാത്ര ദുരിതം ഒഴുവാക്കാം. പാലത്തിലൂടെ ബസ് റൂട്ട് അനുവദിക്കുന്നതോടെ പടിഞ്ഞാറെ മനക്കോടം – പള്ളിത്തോട് നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന യാത്ര ദുരിതം പരിഹരിക്കപ്പെടും. തീരമേഖലയിലെ വിനോദസഞ്ചാര വികസനത്തിനും പാലം വഴിതെളിക്കും.