കൊല്ലം: ട്രെയിനില്‍ കഞ്ചാവ് കടത്തിയ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍.
സില്‍ചര്‍-തിരുവനന്തപുരം അരോണൈ എക്സ്പ്രസിലാണ് മൂന്നുയാത്രക്കാരില്‍നിന്ന് കഞ്ചാവ് പിടികൂടിയത്.ശബരിമല തീര്‍ഥാടനകാലം ആരംഭിച്ചതിനാല്‍ റെയില്‍വേ എസ്.പി ജി. ഗോപകുമാറിന്റെ നിര്‍ദേശം അനുസരിച്ച് ആര്‍.സി.ആര്‍.ബി ഡിവൈ.എസ്.പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ പരിശോധനയിലാണ് നാല് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
നാലരക്കിലോ കഞ്ചാവുംഅഞ്ച് കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.പശ്ചിബംഗാള്‍ മാള്‍ഡ സ്വദേശിയായ ഫിറോസ് അലി, ന്യൂജല്‍പായിഗുഡി സ്വദേശി ധനരഞ്ജൻ, അസം സ്വദേശി ബിഗാഷ് മണ്ഡല്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം, പുനലൂര്‍ ഗവ. റെയില്‍വേ പൊലീസ് (ജി.ആര്‍.പി) ഇന്റലിജന്‍സ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഗവ. റെയില്‍വേ പൊലീസ് പുനലൂര്‍ എസ്.ഐ അനില്‍കുമാര്‍, റെയില്‍വേ പൊലീസ് ഇന്റലിജൻസ് വിഭാഗത്തിലെ എ. അഭിലാഷ്, യു. ബര്‍ണബാസ്, തിരുവനന്തപുരം ജി.ആര്‍.പി ഷാഡോ പൊലീസിലെ എസ്.വി. സുരേഷ്കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.