AI മനുഷ്യരുടെ ജോലികള്‍ക്ക് പകരമാകില്ലെന്നും എന്നാല്‍ അത് തൊഴില്‍ സാഹചര്യങ്ങളില്‍ എന്നെന്നേക്കുമായി ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് 68കാരനായ ബില്‍ ഗേറ്റ്സ് പറഞ്ഞു. 45 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ ബില്‍ ഗേറ്റ്സ് എഐയും മറ്റ് സാങ്കേതികവിദ്യകളും എങ്ങനെ ജീവിതത്തെ നല്ല രീതിയില്‍ മാറ്റുമെന്നതിനെക്കുറിച്ച് സംസാരിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് മനുഷ്യരുടെ ജോലികള്‍ക്ക് ഭീഷണിയാകുമോ എന്ന് നോഹ ചോദിച്ചപ്പോള്‍ മനുഷ്യര്‍ക്ക് “ഇത്രയും കഠിനാധ്വാനം ചെയ്യേണ്ടാത്ത” ഒരു കാലം വരുമെന്ന് ഗേറ്റ്സ് മറുപടി പറഞ്ഞു.
ആഴ്‌ചയില്‍ മൂന്ന് ദിവസം മാത്രം ജോലി ചെയ്യേണ്ട ഒരു അവസരം ഉണ്ടായാല്‍ അത് നല്ലതല്ലേ എന്നും അദ്ദേഹം പറഞ്ഞു. യന്ത്രങ്ങള്‍ തന്നെ ഭക്ഷണവും മറ്റും തയ്യാറാക്കുന്ന ഒരു ലോകം ഉണ്ടാകുമെന്നും ബില്‍ ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു.
ബില്‍ ഗേറ്റ്സ് മുമ്ബും പല അഭിമുഖങ്ങളിലും ബ്ലോഗുകളിലും എഐയുടെ അപകടസാധ്യതകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ജൂലൈയില്‍ അദ്ദേഹം എഐയുടെ അപകടസാധ്യതകളെക്കുറിച്ച് സംസാരിച്ചിരുന്നു.
“വ്യാവസായിക വിപ്ലവം പോലെ അത്ര വലുതല്ല എഐയുടെ ഉത്ഭവം. എന്നാല്‍ കംമ്ബ്യൂട്ടറുകളുടെ കണ്ടുപിടിത്തം പോലെ വളരെ പ്രാധാന്യമുള്ളതാണ് താനും. തൊഴിലുടമകളും ജീവനക്കാരും ഇതിനോട് പൊരുത്തപ്പെടേണ്ടതുണ്ടെന്നും” അദ്ദേഹം പറഞ്ഞിരുന്നു.
തെറ്റായ വിവരങ്ങള്‍, ഡീപ്ഫേക്കുകള്‍, സുരക്ഷാ ഭീഷണികള്‍, തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെ എഐയുടെ അപകടസാധ്യതകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
“തൊഴില്‍ വിപണിയില്‍ ഒരു പുതിയ സാങ്കേതികവിദ്യ വലിയ മാറ്റത്തിന് കാരണമാകുന്നത് ഇതാദ്യമല്ല. വ്യാവസായിക വിപ്ലവം പോലെ നാടകീയമായിരിക്കില്ല എഐയുടെ സ്വാധീനം. എന്നാല്‍ ഇത് കംമ്ബ്യൂട്ടറുകളുടെ കടന്നു വരവ് പോലെ വലുതായിരിക്കുമെന്നും” അദ്ദേഹം പറഞ്ഞു.
“എനിക്ക് തോന്നുന്ന മറ്റൊരു കാര്യം എഐയുടെ ഭാവി പലരും കരുതുന്നത് പോലെ ഭയാനകമായിരിക്കില്ലെന്നും അപകടസാധ്യതകള്‍ ഉണ്ടായേക്കാം എന്നാല്‍ അവ കൈകാര്യം ചെയ്യാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.