ഉത്തരകാശി: നീണ്ട 17 ദിവസത്തെ ജീവന്‍മരണ പോരാട്ടത്തിനൊടുവില്‍ രാജ്യത്തിന്റെ പ്രാര്‍ത്ഥനകള്‍ സഫലമാക്കി സില്‍ക്യാര രക്ഷാദൗത്യം വിജയം.
തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 400 മണിക്കൂറിലധികം നീണ്ട ദൗത്യം പൂര്‍ണ വിജയകരമെന്ന് അധികൃതര്‍ വ്യക്തമാക്കി. 7.55ന് തുടങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം എട്ടരയോടെ പൂര്‍ത്തിയായി.
തൊഴിലാളികളെ പുറത്തെത്തിക്കാനായി ആംബുലന്‍സും തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു. ഒപ്പം സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങളും തുരങ്കത്തിന് അകത്തേക്ക് കയറി. രക്ഷപ്പെടുത്തുന്നവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനായി തുരങ്കത്തിനകത്തു തന്നെ താത്കാലിക ഡിസ്‌പെന്‍സറി ക്രമീകരിച്ചിരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തൊഴിലാളികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ട്രോമ സെന്‍ററുള്‍പ്പടെ 41 ബെഡുകള്‍ ഋഷികേശിലെ എയിംസില്‍ തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം തുരങ്ക നിര്‍മാണ കമ്ബനിയിലെ തൊഴിലാളികളാണ് തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കിയത്. ഇന്ന് ആറ് മീറ്ററോളം അവശിഷ്ടമാണ് ഇവര്‍ നീക്കിയത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം സ്ഥലത്ത് ഉണ്ടായിട്ടും സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയില്ല. ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ തൊഴിലാളികളെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുറത്തെത്തിക്കാന്‍ കഴിയുമായിരുന്നു എന്ന് മലയാളി രഞ്ജിത് ഇസ്രായേല്‍ വ്യക്തമാക്കി.